അഹ്മദാബാദ്: ഗുജറാത്തിൽ 19കാരിയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ ഭാഗ്‌നഗർ ജില്ലയിലാണ് സംഭവം. ബുധനാഴ്ച സർക്കാർ ആശുപത്രിയിൽ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് അഹ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടിക്ക് സുഖമില്ലാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച് കുഞ്ഞിനെ പ്രസവിച്ചതോടെ ഞെട്ടലിലായിരുന്നു ബന്ധുക്കൾ. പെൺകുട്ടിയോട് വിവരം ആരാഞ്ഞപ്പോൾ പിതാവ് നിരന്തരം തന്നെ ബലാത്സംഗം ചെയ്തിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം. തുടർന്ന് പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു.

പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിത്തൊഴിലാളിയായ ഇയാൾക്ക് രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണുള്ളത്. ഇതിൽ രണ്ടു ആൺമക്കളുടെയും ഒരു മകളുടെയും വിവാഹം കഴിഞ്ഞതോടെ വെവ്വേറെ വീടുകളിലാണ് താമസം. 19കാരിയും മാതാവും പിതാവുമാണ് ഇവിടെ താമസിച്ചിരുന്നത്.

അതേസമയം പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചിരുന്നത് മാതാവിന്റെ അറിവോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സക്കായി ഭാവ്‌നഗറിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ഭാവ്‌നഗർ പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്.