അഞ്ചാലുംമൂട്(കൊല്ലം): അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. പനയം പഞ്ചായത്ത് പരിധിയിൽ 5 ദിവസം മുൻപായിരുന്നു സംഭവം.

വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു.

ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിർദ്ദേശം നൽകിയിരുന്നു. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

ആരോഗ്യവകുപ്പ്,ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.