തിരുവനന്തപുരം: നിയമസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആഗ്രഹിച്ചിരുന്നു. എന്നാൽ അനുവദിത്തില്ല പിണറായി വിജയൻ. ഇതിന്റെ പ്രതിഫലനം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ഐസക് വക മറ്റൊരു പണിയും.

കേന്ദ്രം സൗജന്യമായി വാക്‌സീൻ നൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കെ, ട്രഷറിയിൽ ബാക്കിയുള്ള 3000 കോടി രൂപ വാക്‌സീൻ വാങ്ങുന്നതിന് ഉപയോഗിക്കാൻ കഴിയുമെന്നു ധനമന്ത്രി വ്യക്തമാക്കിയത് വാക്‌സീൻ ചാലഞ്ചിലേക്കുള്ള പണമൊഴുക്കിനു തടയിട്ടു. കണ്ണൂരിലെ നേതാവ് പിജയരാജനെ ഉൾപ്പെടെ ഇറക്കിയാണ് വാക്‌സിൻ ചലഞ്ചിന് പിണറായി ശ്രമിച്ചത്. ഇതിനാണ് ഐസക് പണികൊടുത്തതെന്നാണ് വിലയിരുത്തൽ.

ഞായറാഴ്ച 1.96 കോടി രൂപ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെങ്കിൽ ഇന്നലെ വൈകിട്ട് 7 വരെ ലഭിച്ചത് 66 ലക്ഷം രൂപ മാത്രം. സർക്കാരിന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടെങ്കിൽ എന്തിനു സംഭാവന ചെയ്യണമെന്ന നിലപാടിലേക്കു കുറെപ്പേരെങ്കിലും മാറിയെന്നതിന്റെ സൂചനയാണിത്. ഇത് തന്നെയാണ് ഐസകിന്റെ വാക്കുകൾ ചർച്ചയാക്കിയതും.

ട്രഷറിയിൽ ആവശ്യത്തിനു പണമുണ്ടെന്നാണു മന്ത്രി ഐസക് അവകാശപ്പെട്ടതെങ്കിലും ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഒരാഴ്ച മാത്രമേ ഉള്ളൂ. ഈ പണം അതിന് ചെലവാക്കാനുള്ളതാണ്. ഇത് മറച്ചു വച്ചാണ് ട്രഷറിയിലെ കണക്ക് ഐസ്‌ക പറഞ്ഞത്. സർക്കാർ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലല്ലെന്നാണു സൂചന. ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ 3000 കോടി രൂപയെങ്കിലും ഉടൻ വേണ്ടിവരും.

1300 കോടി രൂപ വാക്‌സീൻ വാങ്ങാനായി വേണ്ടിവരുമെന്നാണു ധനമന്ത്രിയുടെ കണക്ക്. സൗജന്യമായി വാക്‌സീൻ വിതരണം ചെയ്യുമെന്നു ബജറ്റ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും അതിനായി പണം മാറ്റിവയ്ക്കാത്തത് ആത്മാർഥതയില്ലായ്മയാണെന്നാണ് ആരോപണം. എന്നാൽ പണം മാറ്റിവച്ചില്ലെങ്കിലും അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ പണമെടുക്കാമെന്നാണു ധനവകുപ്പു വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ അടുത്ത മാസം വിതരണം ചെയ്യുന്ന ഈ മാസത്തെ ശമ്പളത്തിനൊപ്പം സാലറി കട്ടിന്റെ ആദ്യ ഗഡു മടക്കിക്കിട്ടുമോ എന്ന ആശങ്കയിലാണ് സർക്കാർ ജീവനക്കാർ. ആദ്യ ഗഡു നൽകണമെന്നു ട്രഷറിക്കു സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. എന്നാൽ, ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഇതുവരെ ഇതിനുള്ള മൊഡ്യൂൾ തയാറാക്കിയിട്ടില്ല. ഇതെല്ലാം അവ്യക്തതയായി തുടരുന്നു.