ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. ജീവനക്കാരുടെ ഓവർടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് തീരുമാനമെടുക്കും. നഷ്ടപരിഹാര കുടിശ്ശിക വേഗം നൽകണമെന്ന് കേരളം ആവശ്യപ്പെടും.

റവന്യു വരുമാനത്തിലെ ഇടിവും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലും സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. അനാവശ്യ ചെലവ് ഒഴിവാക്കണം. ഓവർടൈം അലവൻസുകളും പാരിതോഷികങ്ങളും വെട്ടികുറക്കും. ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.

കോവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത പിൻവലിച്ചിരുന്നു. ഇത്തവണ ഓവർ ടൈം, അലവൻസ് ഉൾപ്പടെ വെട്ടികുറക്കുമ്പോൾ ഓഫീസർ മുതൽ പ്യൂൺ തലം വരെയുള്ള ജീവനക്കാരെ ബാധിക്കും. സർക്കാർ ഓഫീസുകളിലെ ദൈനംദിന ചെലവ് കുറക്കാനും നിർദ്ദേശമുണ്ട്. കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാഗ്മ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം പൂർണമായി കേന്ദ്രം ഏറ്റെടുത്തതോടെ വാക്‌സിൻ നികുതി സംസ്ഥാനങ്ങളുടെ ബാധ്യതയിൽ വരില്ല. അതേസമയം, പിപിഇ കിറ്റുകൾ, മാസ്‌ക്, സാനിറ്റൈസർ, വെന്റിലേറ്റർ ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി 18 ൽ നിന്ന് 5 ശതമാനമായി കുറക്കാനാണ് സാഗ്മ സമിതി ശുപാർശ. മരുന്നുകളുടെ നികുതി എടുത്തുകളയണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടാകും.