മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പരാതിയുമായി മുംബൈ സ്വദേശിയായ ബിസിനസുകാരൻ. ശിൽപയും ഭർത്താവും അടക്കമുള്ളവർ ചേർന്ന് 1.51 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ബിസിനസുകാരനായ നിതിൻ ബാരായ് നൽകിയ പരാതിയിൽ ബന്ദ്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

2014ൽ നിതിൻ ബാരായ് നടത്തിയ ഒരു നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരാതി. എസ്എഫ്എൽ ഫിറ്റ്‌നസ് കമ്പനി ഡയറക്ടർ കാശിഫ് ഖാൻ, ശിൽപ്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ ചേർന്ന് ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിതിനോട് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. ശിൽപ്പയും രാജ് കുന്ദ്രയുമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്.

എസ്.എഫ്.എൽ ഫിറ്റ്‌നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക് നൽകാമെന്ന് വാക്ക് നൽകിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്‌സറിലും ഒരു ജിമ്മും സ്പായും തുറക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇവർ ഇതുവരെ വാക്കുപാലിച്ചില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണം.

നേരത്തേ, നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ് രാജ് കുന്ദ്ര. ജൂലൈ 19നാണ് രാജ് കുന്ദ്രയെ നീലച്ചിത്ര നിർമ്മാണ വിതരണ കേസിൽ അറസ്റ്റ് ചെയ്തത്. കുന്ദ്രയെ കൂടാതെ കേസിൽ 11 പേരെയും അറസ്റ്റ് ചെയ്തിരുന്നു.