പാലക്കാട്: വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന വീഡിയോകൾ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുത്തകാലത്തായി ഫിറോസ് ചുറ്റിപ്പാറ വിവാദത്തിൽ പെട്ടത് മയിലിനെ കറിവെക്കാൻ പോകുന്നു എന്ന പ്രചരണത്തോടയാണ്. എന്നാൽ മയിലിനെ വാങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചെങ്കിലും മയിലിനെ ഷേയ്ക്കിന് സമ്മാനമായി നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോഴിതാ ഒട്ടകത്തെ നിർത്തി ചുടാനായി അദ്ദേഹം ഷാർജയിലേക്ക് പോകുകയാണ്.

രതീഷ് എന്ന സുഹൃത്തിനെയും കൂടെകൊണ്ട് പോകുന്നുണ്ട്. ഒട്ടകത്തെ നിർത്തി ചുടുന്ന വീഡിയോ ഉടൻ പങ്കുവയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് ഒരുപാട് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ ഷാർജയിൽവച്ച് ഉണ്ടാക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇതെല്ലാം റീച്ച് കിട്ടാനുള്ള ഫിറോസിന്റെ തന്ത്രമാണെന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.

'മയിൽ കറി' എന്ന പേരിൽ രണ്ട് വീഡിയോ പുറത്തിറക്കിയതും പിന്നീട് കോഴിക്കറി വച്ചതുമെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ഫിറോസ് ചുട്ടിപ്പാറ വിവാദത്തിന് പിന്നാലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ട് വീഡിയോകളിൽ മയിലിനെ കറിവെക്കുമെന്ന് പറഞ്ഞ്, മൂന്നാമത്തെ വീഡിയോയിൽ അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ദുബായിലേക്ക് പോകുന്നതിന് മുൻപ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

'ഇത് ശരിക്കും ഒരു തിരക്കഥയാണ്. സിനിമയ്ക്ക് കഥയെഴുതുന്നത് പോലെ തിരക്കഥയുണ്ടാക്കി ഷൂട്ട് ചെയ്തതാണ്. എങ്കിലല്ലേ ആളുകൾ കാണുകയുള്ളൂ. നമ്മുടെ ലക്ഷ്യം ആളുകളെ കാണിപ്പിക്കുക എന്നതാണ്. ആളുകളെ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല.' - ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

തെറി പറഞ്ഞവരെയും ഭീഷണി മുഴക്കിയവരെയും പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്ന് തീരുമാനിച്ചതെന്നും ഫിറോസ് ചുട്ടിപ്പാറ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ഭയത്തിന്റെ അല്ല, ഒരു സിനിമ നമ്മൾ എങ്ങനെയാണോ ചിത്രീകരിക്കുന്നത്, അതുപോലെ നമ്മൾ ഉണ്ടാക്കിയതാണ്. അല്ലാതെ ഇതുപോലെ പ്രതിഷേധം വന്നതുകൊണ്ടല്ല. 'നമ്മുടെ കഥയിൽ ഉള്ള ഒരു സംഭവത്തെ നമ്മൾ പരിപൂർണ്ണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മൾ വിചാരിച്ചതിലും കൂടുതലായി അത് സക്‌സസ് ആയി.' ഫിറോസ് കൂട്ടിച്ചേർത്തു.

ദുബായിൽ നിന്ന് മയിൽ കറി എന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ഫിറോസ് അവസാന നിമിഷം കോഴിക്കറി വച്ച ശേഷമായിരുന്നു മടങ്ങിയത്. 'മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു' എന്നായിരുന്നു മൂന്നാമത്തെ വീഡിയോയിൽ ഫിറോസ് പറഞ്ഞത്.