തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണിത്. ഒളിവിലായിരുന്ന ബിജുവിനെ ബുധനാഴ്ച രാവിലെ കല്ലറയിൽ വച്ചാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്നു ബിജു.വീട് നികുതി അടക്കം വിവിധ ഇനങ്ങളിൽ ജനങ്ങൾ അടച്ച നികുതി പണം നഗരസഭ അക്കൗണ്ടിലേക്ക് അടയ്ക്കാതെ ബിജു തിരിമറി നടത്തുകയായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിജു നടത്തിയ തിരിമറികൾ കണ്ടെത്തിയത്.

തിരുവനന്തപുരം കോർപറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വൻ നികുതി വെട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം കോർപേറേഷൻ അക്കൗണ്ടിൽ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു.ഏകദേശം 33 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. ശ്രീകാര്യം സോണിൽ ഒന്നരവർഷത്തിനിടെ 26.5 ലക്ഷവും ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയിൽ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായി കണ്ടെത്തി.

സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ ഇതിനകം കോർപറേഷൻ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. കോർപറേഷൻ കണ്ടെത്തിയ നികുതി തട്ടിപ്പ് പൊലീസും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

വീട്ടുകരം അടക്കം വിവിധ ഇനങ്ങളിൽ ജനങ്ങൾ ഒടുക്കിയ നികുതിപ്പണം നഗരസഭയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടത്തായിരുന്നു. എന്നാൽ പണം ഓഫീസിലെ അറ്റഡന്റ് ആയിരുന്ന ബിജു നഗരസഭ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നില്ല. മറിച്ച് തിരിമറി നടത്തുകയായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ബിജു തിരിമറി നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഐപിസി 420, 409 എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്

സസ്‌പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ അനിശ്ചിതകാല സമരം ശക്തമായി തുടരുന്നതിനിടെയാണ് ബിജുവിന്റെ അറസ്റ്റ്. തിരുവനന്തപുരം നഗരസഭക്ക് കീഴിൽ 11 സോണൽ ഓഫീസുകൾ ആണുള്ളത്. ഇവിടങ്ങളിൽ കോവിഡിനു ശേഷം ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് നടത്തിയത്. സോണൽ ഓഫീസുകളിൽ വിവിധ ഇനങ്ങളിലായി ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള വികാസ്ഭവനിലെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ നികുതിപ്പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വക മാറ്റിയാണ് ഉദ്യോഗസ്ഥർ വെട്ടിപ്പ് നടത്തിയത്. പണം അടച്ച രസീത് ആളുകൾക്ക് കൈ മാറിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗിക രേഖകളിൽ ഇല്ല.

കഴിഞ്ഞ ജൂലൈയിൽ ശ്രീകാര്യം സോണൽ ഓഫീസിൽ നിന്നും ആണ് ഇത് സംബന്ധിച്ച് ആദ്യമായി പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇതോടെ 11 സോണൽ ഓഫീസുകളിലും പരിശോധന നടത്താൻ നഗരസഭ ഭരണ സമിതി നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ ഓഡിറ്റിൽ തട്ടിപ്പിന്റെ വ്യാപ്തിയും പുറത്തുവന്നു. നേമം സോണൽ ഓഫീസിലാണ് ഏറ്റവും വലിയ ക്രമക്കേട് കണ്ടെത്തിയത്. 26 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നേമം സോണൽ ഓഫീസിൽ മാത്രം നടന്നത്.

ശ്രീകാര്യത്ത് അഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരം രൂപയും ആറ്റിപ്ര യിൽ 1,30,000 രൂപയും വെട്ടിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 3 സോണൽ ഓഫീസുകളിലായി അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.