കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് മുനന്പം ഹാർബറിലേക്കു വരികയായിരുന്ന വള്ളം മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത്. ഉടമ ജെറാൾഡ് (50), തമ്യാൻസ് (50), ആന്റണി (54), ശേഖർ (52) ക്രിസ്തുദാസ് (41) എന്നിവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 2.30ന് അഴീക്കോട് ഭാഗത്ത് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് അപകടം നടന്നത്. വള്ളം മുങ്ങിയതിനെ തുടർന്ന് ഒന്നര മണിക്കൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ രക്ഷതേടി നീന്തുകയായിരുന്നു. ഇതിനിടെ പിന്നാലെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് അഞ്ച് പേരെയും രക്ഷിച്ചത്.

ഈ മാസം എട്ടിന് മുനമ്പത്തുനിന്നും മത്സ്യ ബന്ധനത്തിനു പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളെല്ലാം തൊഴിലാളികൾക്ക് നഷ്ടമായി.