തിരുവള്ളൂർ: ക്ഷേത്രക്കുളത്തിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും മകളുമടക്കം അഞ്ചു പേർ മുങ്ങി മരിച്ചു. തിരുവള്ളൂർ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് ദുരന്തമുണ്ടായത്.

അലക്കാനും കുളിക്കാനുമായി അങ്കലമ്മൻ ക്ഷേത്രക്കുളത്തിലെത്തിയ അഞ്ച് പേരാണ് മരിച്ചത്. നർമദ (14) എന്ന പെൺകുട്ടി മുങ്ങിപ്പോകുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണ് മറ്റുള്ളവർ.

നർമദയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിതയും അശ്വതയും അശ്വതയുടെ അമ്മ സുമതിയും ജ്യോതി എന്ന മറ്റൊരാളുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അശ്വതയുടെ സഹോദരൻ നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

പൊലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.