ന്യൂഡൽഹി: ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ട്. മുൻഗണനാ വിഭാഗങ്ങൾക്ക് നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്. 2020ലെ ലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾക്കായി അഞ്ചു കിലോ അരിയും ഗോതമ്പും നൽകിയിരുന്നു.

തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം.

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് കേന്ദ്രം നൽകുന്നതാണെന്ന് ബിജെപി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇത് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാരല്ല, സംസ്ഥാനമാണ് സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റേതാണ് കിറ്റെങ്കിൽ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.