മുംബൈ: ആൺകുട്ടി വേണമെന്ന് വാശിപിടിച്ച് ഭർത്താവ് നടത്തിയ കൊടുംക്രൂരതകൾ തുറന്ന് പറഞ്ഞ് മുംബൈയിലെ യുവതി.മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.

എട്ട് തവണ വിദേശത്തുകൊണ്ടുപോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയ ശേഷം ഗർഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവ് അഭിഭാഷകനാണ്. ഭർതൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്.

2009ൽ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. 2011ൽ വീണ്ടും ഗർഭിണിയായി. തുടർന്ന് ഭർത്താവ് യുവതിയുമായി ഡോക്ടറെ സമീപിക്കുകയും ഇപ്പോൾ ഗർഭിണിയാകാൻ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. തുടർന്ന് യുവതിയുടെ അനുവാദം കൂടാതെ ആൺകുഞ്ഞിനായുള്ള ചികിത്സ മുംബൈയിൽ ആരംഭിച്ചു. ഇതിനിടെ ചെറിയ കാര്യങ്ങൾക്കു വരെ ഭർത്താവ് മർദിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.

1500 ലേറെ ഹോർമോണൽ സ്റ്റിറോയ്ഡ് മരുന്നുകൾ ആൺകുട്ടി ജനിക്കുന്നതിനായി കുത്തിവച്ചുവെന്നും യുവതി പറയുന്നു. ബാങ്കോക്കിൽ കൊണ്ടുപോയാണ് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയിരുന്നത്. മാനസികമായും ശാരീരികമായും താൻ തളർന്ന അവസ്ഥയിലാണെന്നും യുവതി പറഞ്ഞു.