ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് നിരക്ക് ഉയർന്നു നിൽക്കുന്ന കേരളം ഹോട്‌സ്‌പോട്ടായി മാറിയേക്കാം. ഈ മാസം തന്നെ രാജ്യം കൂടുതൽ വഷളായ നിലയിലേക്ക് പോയേക്കാം. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകൾ വരുന്ന അടുത്ത തരംഗത്തിൽ ഏറ്റവും മോശം സാഹചര്യത്തിൽ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്.

കോറോണ വൈറസ് അണുബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകൾ ഉയർന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷക സംഘമാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹൈദരാബാദിലേയും കാൺപൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗർ, മണീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോർട്ട്. 'കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയർന്ന കോവിഡ് നിരക്കുള്ള സംസ്ഥാനങ്ങൾ ഗ്രാഫുയർത്തിയേക്കാം' മതുകുമല്ലി വിദ്യാസാഗർ ബ്ലൂംബെർഗിനോട് പ്രതികരിച്ചു.

രണ്ടാം തരംഗം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷം, ഇന്ത്യയിലെ പ്രതിദിന അണുബാധകൾ പ്രതിദിനം 40,000 ആയി. കഴിഞ്ഞ അഞ്ച് ദിവസമായി, പുതിയ കേസുകളിൽ പകുതിയും തെക്കൻ കേരളത്തിൽ നിന്നാണ് വരുന്നത്, ഇത് അടുത്ത ഹോട്ട്സ്പോട്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലും ഏതാനും ചെറിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദൈനംദിന കേസുകൾ ജൂലൈയിൽ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറഞ്ഞതോടെ കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ആകെയുള്ള കണക്കെടുക്കുമ്പോൾ കുറവ് വന്നതായാണ് പറയുന്നത്. എന്നാൽ കേരളത്തിലേതടക്കമുള്ള സാഹചര്യങ്ങൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്‌കൂളിലെ പ്രൊഫസറായ പോൾ കാട്ടുമാൻ പറയുന്നു.

'ഏതാനും വലിയ സംസ്ഥാനങ്ങളിൽ അണുബാധ വർദ്ധിക്കാൻ തുടങ്ങിയാൽ, രാജ്യത്തെ ഇപ്പോഴത്തെ ബാലൻസ് കുറയും, കൂടാതെ രാജ്യമൊട്ടാകെ കേസുകൾ വീണ്ടും വളരാൻ തുടങ്ങും,' കാട്ടുമാൻ പറയുന്നു.

നാല് ലക്ഷത്തോളം പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാൽ പ്രതിരോധ കുത്തിവെപ്പുകൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

ഇതിനിടെ തുടർച്ചയായ 11 ആഴ്ചകളുടെ ഇടിവിന് ശേഷം ഇന്ത്യയിൽ കഴിഞ്ഞ ആഴ്ച കോവിഡ് കേസുകളിൽ 7.5 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ജൂലായ് 26 മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ആഴ്ചയിൽ 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതിന് മുമ്പത്തെ ആഴ്ചയിൽ 2.66 ലക്ഷമായിരുന്നു. 7.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മെയ് പകുതിക്ക് ശേഷം പ്രതിവാര കേസുകളിൽ ആദ്യമായിട്ടാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്.

അടുത്ത തരംഗം രണ്ടാമത്തെ തരംഗത്തേക്കാൾ വളരെ ചെറുതായിരിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ടാം തരംഗത്തിൽ മെയ് 7 ന് പ്രതിദിനം 400,000 ത്തിലധികം കേസുകൾ രേഖപ്പെടുത്തുകയും അതിനുശേഷം കുത്തനെ കുറയുകയും ചെയ്തു. പ്രതിരോധ കുത്തിവയ്‌പ്പ് ത്വരിതപ്പെടുത്തുകയും ഹോട്ട്സ്പോട്ടുകൾ കുറയ്ക്കാൻ നിരീക്ഷണ രീതികൾ വിന്യസിക്കുകയും ചെയ്തത് ഗുണം ചെയ്തു.

എന്നാൽ കൊറോണ വൈറസ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനിതക ക്രമീകരണത്തിലൂടെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അടുത്ത തരംഗം ഏറ്റവും ഉയരുന്ന സാഹചര്യത്തിൽ ഒരു ദിവസം ഒരു ലക്ഷത്തോളം രോഗബാധിതരോ ഏറ്റവും മോശം അവസ്ഥയിൽ ഒന്നര ലക്ഷം വരെയോ ഉയർന്നേക്കാമെന്നും വിലയിരുത്തുന്നു. ഹൈദരാബാദിലെയും കാൺപൂരിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരുടെ സംഘമാണ് ഇക്കാര്യം പറയുന്നത്.

ലോകമെമ്പാടും വീണ്ടും ആശങ്ക ഉയർത്തുന്ന ഡെൽറ്റ വകഭേദം കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞു. എന്നാൽ രോഗവ്യാപനം കുറഞ്ഞതോടെ ആളുകൾ ഒത്തുചേരുന്നതും വ്യാപാര വ്യവസായ സ്ഥാപനങ്ങളടക്കം തുറക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ കൈവിട്ടത് വിദഗ്ദ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ആദ്യ തരംഗത്തിൽ ഇന്ത്യയിൽ കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടപ്പോൾ രോഗവ്യാപനം തടയാനായി. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രാദേശിക യാത്രകൾ വേഗത്തിൽ പുനരാരംഭിക്കുകയും ഉത്സവങ്ങളും ആഘോഷങ്ങളും നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ സംഘടിപ്പിക്കുയും ചെയ്തതോടെ മാർച്ചിൽ വിനാശകരമായ രണ്ടാമത്തെ തരംഗത്തിന് കാരണമായെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്‌കരിക്കേണ്ടി വന്നു. ആ പൊട്ടിത്തെറിയിൽ അഞ്ച് ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. എന്നാൽ ഇതുവരെ 424,351 കോവിഡ് സംബന്ധമായ മരണങ്ങളാണ് സർക്കാർ കണക്കിലുള്ളത്.

എന്നാൽ രണ്ടാം തരംഗം രാജ്യത്തെ 1.4 ബില്യൺ ആളുകളിൽ ഉയർന്ന തോതിലുള്ള സ്വാഭാവിക പ്രതിരോധശേഷി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗത്തെ പിടിച്ചുകെട്ടുന്നതിൽ അല്ലെങ്കിൽ കുതിപ്പിന്റെ ആഘാതം മന്ദീഭവിപ്പിക്കാൻ കഴിയുന്ന ഒരു ഘടകം ഇതാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മാസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ആന്റിബോഡി സർവേയിൽ ആറുവയസ്സിൽ കൂടുതൽ പ്രായമുള്ള ഇന്ത്യക്കാരിൽ മൂന്നിൽ രണ്ട് പേർക്കും കൊറോണ വൈറസ് ബാധയുടെ സാധ്യത വിലയിരുത്തിയുരുന്നു.

ബ്ലൂംബെർഗിന്റെ വാക്‌സിൻ ട്രാക്കർ അനുസരിച്ച്, ഇന്ത്യ ഇതുവരെ 470.3 ദശലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, എന്നാൽ ജനസംഖ്യയുടെ 7.6% മാത്രമേ പൂർണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ മികച്ച രീതിയിൽ തയ്യാറായിട്ടുണ്ടെന്നും ഭാവിയിൽ കോവിഡ് വ്യാപനം മുമ്പത്തെപ്പോലെ സമ്പദ്വ്യവസ്ഥയെ ബാധിക്കില്ലെന്നും പറയുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഉപദേഷ്ടാവ് റാം വിശ്വകർമയുടെ അഭിപ്രായത്തിൽ, നഗര പരിസരങ്ങളിലെ വൈറസ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിന് പൊതുജന ആരോഗ്യ പ്രവർത്തകർ വായു, മലിനജല നിരീക്ഷണം നടത്തേണ്ടതുണ്ട്. ആശുപത്രികളിലേക്ക് രോഗികൾ കൂട്ടമായി എത്തുന്നത് തടയണമെങ്കിൽ രോഗം പടർത്തുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്ന മുൻകരുതൽ സ്വീകരിക്കണമെന്ന് പറയുന്നു.

അടുത്ത തരംഗം ഇറങ്ങുമ്പോൾ ഇന്ത്യക്ക് ജീവനും ഉപജീവനവും സംരക്ഷിക്കണമെങ്കിൽ പൊതുജനാരോഗ്യ ശ്രമങ്ങൾ വേഗത്തിലാക്കുന്നതും മുൻകാല തെറ്റുകൾ ഒഴിവാക്കുന്നതും പ്രധാനമാണ്.
'അടുത്ത തരംഗം ആസന്നമായതിനാൽ ഏറ്റവും നിർണായകമായ കാലഘട്ടമാണിതെന്നും വിശ്വകർമ്മ പറയുന്നു.