തിരുവനന്തപുരം: വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസിൽ തൊണ്ടിമുതലുകൾ സഹോദരി തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് രണ്ടാം സാക്ഷിയായ ഇരയുടെ സഹോദരി തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം വിദേശ വനിത ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൃതദേഹത്തിനരികിൽ കണ്ടെത്തിയ സിഗരറ്റ് ലൈറ്റർ , സിഗരറ്റ് കവർ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നൽകി.

വിചാരണ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണൻ അവ പ്രോസിക്യൂഷൻ ഭാഗം ഒന്നു മുതൽ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. സഹോദരിയെ കാണാത്തതിനാൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പോത്തൻകോട് പൊലീസിൽ സമർപ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നൽകി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവിൽ സ്വീകരിച്ചു. പോത്തൻകോട് ആയുർവ്വേദ ഹോളിസ്റ്റിക് സെന്ററിൽ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതൽ കാണാതായി. പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. തുടർന്നാണ് 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പൊലീസ് വീണ്ടെടുത്തതെന്നും അവർ മൊഴി നൽകി.

അതേസമയം സമൻസ് കൈപ്പറ്റിയിട്ടും ദൃക്‌സാക്ഷിയും നിർണ്ണായക മൊഴി നൽകേണ്ട ഒന്നാം സാക്ഷിയുമായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപ് കോടതിയിൽ ഹാജരായില്ല. ഒന്നാം സാക്ഷിയെ നാളെ രാവിലെ 11 മണിക്ക് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. ഒന്നാം സാക്ഷിയെ മൊഴി മാറ്റാൻ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് തിരുവല്ലം പൊലീസ് മെയ് 27 ന് കേസെടുത്ത് അറസ്റ്റ് ചെയ്തു. തിരുവല്ലം തിന വിള പുത്തൻ വീട്ടിൽ ജയപാലനെ (54) യാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇയാൾ പ്രതികളുടെ ബന്ധുവാണ്.

പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂൺ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവർക്കെതിരെ പൊലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയൻ യുവതിയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആയുർവ്വേദ കേന്ദ്രത്തിൽ മാാനസിക ചികിത്സക്കായെത്തിയ വിദേശ വനിത ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സിൽ കയറി കോവളം തീരത്തെത്തുകയായിരുന്നു.

പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി യുവതിയെസമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നൽകാമെന്നും വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.