കോഴിക്കോട്: വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഒപ്പം നിർത്തി വനംമന്ത്രിഎ കെ ശശീന്ദ്രന്റെ പ്രഖ്യാപനം. വന മഹോത്സവം ഉദ്ഘാടന ചടങ്ങിലാണ് വനം മന്ത്രി എകെ ശശീന്ദ്രനും മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയനായ എൻ.ടി സാജനും പങ്കെടുത്തത്.

മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനെ സാക്ഷി നിർത്തിയാണ് വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി ഷോഭിത, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഫോറസ്റ്റ് കൺസർവേറ്റർമാരായ ജെ. ദേവപ്രസാദ്, എൻ.ടി സാജൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ. വിനോദ്കുമാർ, കോഴിക്കോട് ടിംമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എപി ഇംതിയാസ് തുടങ്ങിയവർ പങ്കെടുത്തു.

സ്ഥാപന വനവത്കരണം, നഗരവനം പദ്ധതികളുടെ കോഴിക്കോട് സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥനും പങ്കാളികളായത്. തുടർന്ന് സംസാരിച്ച വനം മന്ത്രി വനകുറ്റകൃത്യങ്ങളിലും മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു. മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലായിരുന്നു ചടങ്ങ്.

വന സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ചില പ്രവർത്തനങ്ങൾ നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വളരെ ജാഗ്രതയോടുകൂടിയ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.പൊതു ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തിൽ ശക്തമായ നടപടികളുണ്ടാവും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവർ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പുവരുത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. തൈനടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നത് ചർച്ചചെയ്തു വരികയാണ്. അധികാര പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉറപ്പവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാലമാണിത്. ആഗോളതാപന വർദ്ധനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ജീവിതത്തെയാകെ താളംതെറ്റിച്ചിരിക്കുകയാണ്. എന്നാൽ
വനവിസ്തൃതിയുടെ അനുപാതം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, മികച്ച രീതിയിൽ സൂക്ഷിക്കാൻ കേരളത്തിന് കഴിയുന്നുണ്ട് എന്നത് സന്തോഷം നൽകുന്നതായി എ കെ ശശീന്ദ്രൻ പറഞ്ഞു.