കൽപ്പറ്റ: വയനാട്ടിലെ റവന്യു പട്ടയ ഭൂമിയിലെ ഈട്ടിമരം മുറിക്കാൻ പ്രത്യേക ഉത്തരവ് നൽകാൻ അനുമതി തേടിയവരിൽ സിപിഎമ്മിന്റെ മുൻ എംഎൽഎയും. കൽപ്പറ്റ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലെ രേഖകളാണ് പുറത്ത് വന്നത്. 2020 ഫെബ്രുവരി 12 ന് നൽകിയ കത്ത് 19 ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച് മേൽ നടപടികൾക്കായി റവന്യു പ്രിൻസിപ്പൽ സെക്രട്ടിക്കും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയതായും വിവരമുണ്ട്.

വയനാട്ടിലെ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ ഈട്ടിമരം മുറിക്കാനുള്ള അനുവാദം നൽകണമെന്ന നിവേദനത്തെ തുടർന്നാണ് എംഎൽഎ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ കത്തു നൽകിയത്. പൊതു ഫയലിൽ അല്ലാതെ പ്രത്യേക പാക്കേജ് ആയി ഈട്ടി മരങ്ങൾ മുറിക്കുന്നതിനുള്ള പ്രത്യേക ഉത്തരവ് ഇറക്കണം എന്നാണ് എംഎൽഎയുടെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്

്ശശീന്ദ്രന്റെ കത്ത് മുഖ്യമന്ത്രി റവന്യൂ, വനം വന്യജീവി വകുപ്പുകളുടെ സെക്രട്ടറിക്ക് കൈമാറി. അപേക്ഷ പരിശോധിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. 2020 ഫെബ്രുവരി 12നാണ് ശശീന്ദ്രൻ കത്ത് നൽകിയത്. തനിക്ക് കിട്ടിയ ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്ന് സി.കെ ശശീന്ദ്രൻ പറഞ്ഞു. റിസർവ് വനഭൂമിയിലെ ഈട്ടി മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന കൂട്ടായ്മകൾ വയനാട്ടിലുണ്ട്. ഇതിൽ എല്ലാ പാർട്ടിക്കാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയത് കർഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും എന്നാൽ ആ ഉത്തരവിന്റെ മറവിൽ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാനം ഇത് പറഞ്ഞത്.

തങ്ങൾ നട്ട മരം മുറിക്കാൻ നിരവധി കർഷകർ അപേക്ഷ സമർപ്പിച്ചിരുന്നെന്നും അപേക്ഷകൾ നിരവധി ആയപ്പോൾ അതിന് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നുവെന്ന് കാനം പറഞ്ഞു. 'തങ്ങൾ നട്ട മരങ്ങൾ മുറിക്കുകയെന്നത് കർഷകരുടെ അവകാശമായി തോന്നിയതിനാലാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ആ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുക തന്നെ വേണം,' കാനം അഭിപ്രായപ്പെട്ടു.