കൊച്ചി: വാഹനാപകടത്തിൽ ഏക മകൾ മരിച്ച വിവരം അറിഞ്ഞ മാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശിയും മുൻ മിസ് കേരളയുമായ ആൻസി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെ തുടർന്ന് വിഷം കഴിച്ചത്. റസീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയായ ആൻസിക്ക് പുറമെ റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചിരുന്നു. എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയുമാണ്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

വൈറ്റില ഹോളിഡേ ഇന്നിന് മുന്നിലാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില?ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.