കോയമ്പത്തൂരിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മുൻ അദ്ധ്യാപകൻ അറസ്റ്റിൽ; സംഭവത്തിൽ ഒളിവിൽ പോയ പ്രധാനദ്ധ്യാപികയെയും പിടികൂടണമെന്ന് രക്ഷിതാക്കൾ; പെൺകുട്ടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകൻ അപരമര്യാദയായി പെരുമാറിയതിനെത്തുടർന്ന്
- Share
- Tweet
- Telegram
- LinkedIniiiii
കോയമ്പത്തൂർ: പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയോടു മോശമായി പെരുമാറിയ സ്വകാര്യ സ്‌കൂൾ മുൻ അദ്ധ്യാപകനെ പോക്‌സോ കേസിൽ ഓൾ വിമൻ പൊലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടി നേരത്തെ പഠിച്ച ആർഎസ് പുരത്തെ സ്വകാര്യ സ്‌കൂളിലെ മുൻ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയെ (31) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ സ്‌കുൾ പ്രധാനദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ആവശ്യമുന്നയിച്ച് രക്ഷിതാക്കൾ, സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചു. ആർഎസ് പുരത്തെ കോർപറേഷൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ 17 വയസ്സുകാരിയെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ നിന്നു കണ്ടെടുത്ത, പെൺകുട്ടി എഴുതിയതായി കരുതുന്ന കത്തിലാണ് സംഭവത്തെക്കുറിച്ച് സൂചന നൽകുന്നത്. കത്തിൽ മിഥുൻ ചക്രവർത്തിയെ കൂടാതെ രണ്ടു പേരുകൾ കൂടിയുണ്ടെന്നു പൊലീസ് പറഞ്ഞു.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ മോശമായി സംസാരിച്ചെന്നും കഴിഞ്ഞ മാർച്ചിൽ പ്രത്യേക ക്ലാസുണ്ടെന്നു പറഞ്ഞ് സ്‌കൂളിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നുമാണ് ആരോപണം. മുൻപ് സ്വകാര്യ സ്‌കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടിയോട് മിഥുൻ ചക്രവർത്തി മോശമായി പെരുമാറിയതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
വിവരമറിഞ്ഞ് പ്രധാന അദ്ധ്യാപികയോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് രക്ഷിതാക്കൾ പെൺകുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിൽ കോർപറേഷൻ സ്‌കൂളിലേക്കു മാറ്റിയത്.സംഭവം വിവാദമായതോടെ മിഥുൻ ചക്രവർത്തി സെപ്റ്റംബറിൽ സ്‌കൂളിൽ നിന്നു രാജിവച്ചിരുന്നു. മിഥുൻ ചക്രവർത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരെയും പോക്‌സോ നിയമത്തിൽ കേസെടുത്തു. ഇവർ ഒളിവിലാണ്.
മറുനാടന് മലയാളി ബ്യൂറോ