ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയിൽ കോവിഡ് ബാധ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചെൽസിയുടെ നാല് താരങ്ങളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. മാസൺ മൗന്റ്, ടാമ്മി എബ്രഹാം, ക്രിസ്റ്റിയൻ പുലിസിച്ച്, ഫികായോ ടൊമോരി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ചെൽസി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ചെൽസിയുടെ എട്ടു താരങ്ങൾ ക്വാറന്റീനിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ പ്രീ സീസൺ പരിശീലനത്തിനായി ഇവർ ടീമിനൊപ്പം ചേരില്ല. ഈ നാലു താരങ്ങളും 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. കോവിഡ് ഫലം നെഗറ്റീവായ ശേഷമാകും ഇവർ പരിശീലനത്തിൽ പങ്കെടുക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, വെസ്റ്റ് ഹാം എന്നീ ക്ലബ്ബുകളിലെ താരങ്ങൾക്കും കോവിഡ് പോസിറ്റീവയതാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ചെൽസി നാലാം സ്ഥാനവുമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു. സെപ്റ്റംബർ 14-ന് ബ്രൈറ്റണിനെതിരായ മത്സരത്തോടെയാണ് ചെൽസിയുടെ അടുത്ത സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.