ഹൈദരാബാദ്: ഒൻപതാംക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിൽ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് നടുക്കുന്ന അപകടം. സംഭവത്തിൽ കാറോടിച്ച വിദ്യാർത്ഥിയുടെ പിതാവിനെ അറസ്റ്റുചെയ്തു. പൊലീസ് പിതിവിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനം ഓടിച്ചയാൾ അപകടം നടന്ന ഉടൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.