പയ്യന്നൂർ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ-അമൃത ദമ്പതിമാരുടെ ഏകമകൾ സാൻവിയയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണനിലയിലാണ് സാൻവിയയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്നഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ നടന്നു പോയതെന്നാണ് അനുമാനം. ഒൻപത് അടിയോളം ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിന് മുകളിൽ സ്ലാബിട്ടിരുന്നില്ല.

കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കിൽ വീണു കിടക്കുന്നനിലയിൽ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.