പാരിസ്: അമേരിക്കൻ ടെകഭീമൻ ഗൂഗിളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ. ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഫ്രഞ്ച് കോംപറ്റീഷൻ അഥോറിറ്റി 26.8 കോടി ഡോളർ പിഴയിട്ടത്. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകിയെന്നാണ് അധികൃതർ കണ്ടെത്തിയത്.

ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്‌തെന്നകാട്ടി 2019 ൽ റൂപർട് മർഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവർ ചേർന്ന് നൽകിയ പരാതിയിലാണ് നടപടി. ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകളായ ആഡ്-എക്‌സിനും ഡബിൾക്ലിക്ക് ആഡ് എക്‌സ്ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നു.

നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.മുമ്പും ഫ്രാൻസിൽ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറിൽ സമാനമായ കേസിൽ 150 മില്യൻ യൂറോയാണ് പിഴയൊടുക്കേണ്ടിവന്നത്.