പാരിസ്: അമേരിക്കയ്ക്ക് പിന്നാലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ലാതാക്കി ഫ്രാൻസ്. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടൊപ്പം വാക്സിനേഷൻ നടപടികൾ വേഗത്തിലായതാണ് മാസ്‌ക് നിർബന്ധമാക്കിയ നടപടി പിൻവലിക്കാൻ കാരണം. നാളെ മുതൽ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് അറിയിച്ചു. ജൂൺ 20 മുതൽ രാത്രി നിരോധനവും നീക്കും.

നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തിൽ പൂർവസ്ഥിതിയിൽ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേഡിയം പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കും.

ചൊവ്വാഴ്ച 3200 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആറ് മാസം മുമ്പ് തുടങ്ങിയ വാക്സിനേഷൻ നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്. വേനൽക്കാല അവസാനത്തോടെ 3.5 കോടി ജനങ്ങൾക്ക് എല്ലാവർക്കും വാക്സീൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.