ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. ബിഹാർ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും.

ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും.

ആഗോള വിപണിയിൽ അസംസ്‌കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു.