തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ളക്ക് സ്മാരകം പണിയുമെന്ന് ഇടതു സർക്കാറിന്റെ പ്രഖ്യാപനം ഒരുകാലത്തിനെതിരെ കടുത്ത അമർഷം പുകയുന്നുണ്ട്. സൈബർ ഇടത്തിൽ കടുത്ത വിമർശനമാണ് ഈ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്നാൽ, വിഷയത്തിൽ തന്ത്രപരമായ മൗനം പാലിച്ചിരിക്കയാണ് സിപിഎം നേതാക്കളും സൈബർ അണികളും. അതേസമയം ഇടതു സർക്കാർ തീരുമാനത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ രംഗത്തെത്തി.

ആർ ബാലകൃഷ്ണ പിള്ള യുടെ സ്മാരകത്തിനുനേരെ ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കുമെന്ന് ജി ശക്തിധരൻ വ്യക്തമാക്കി. അറുവഷളൻ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി സ്മാരകം പണിയാൻ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ അഴുക്കുചാലിൽ മാത്രം സഞ്ചരിച്ച നേതാവാണ് അദ്ദേഹമെന്നും ശക്തിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പിള്ളയുടെ പേരിൽ സ്മാരകം പണിയാൻ ഇ.എം.എസിന്റെയും എം.എൻ. ഗോവിന്ദൻ നായരുടെയും സി. അച്ചുതമേനോന്റെയും പാർട്ടികൾ അധികാരം ദുർവിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അൽപ്പ ശമ്പളക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട സ്ത്രീ ജീവനക്കാരെയടക്കം തെക്ക് വടക്ക് സ്ഥലംമാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ 'സ്‌നേഹം' കൊണ്ട് സ്മാരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവർഗത്തിന് അപമാനമാണ്.

എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഈ മാടമ്പിക്കെതിരെ നേർക്കുനേർ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പഞ്ചാബ് മോഡലിനെ പ്രകീർത്തിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഞാനും. അതാണ് ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തിൽ നിന്ന് താഴെ ഇറക്കാൻ വഴിയൊരുക്കിയത്. ഇദ്ദേഹത്തിന്റെ പേരിൽ പൊതുഖജനാവിൽ നിന്ന് പണം എടുത്ത് കേരളത്തിൽ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയർത്തിയാൽ, അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കിൽ അതിനു നേരെ ആദ്യത്തെ കല്ല് എറിയുന്നത് താനായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.