പാറ്റ്‌ന: മഹാഭാരത്തിൽ പഞ്ച പാണ്ഡവർ ദ്രൗപതിയെ പണയം വെച്ചു ചൂതുകളിച്ചപ്പോൾ അവിടെ അവളുടെ മാനം രക്ഷിക്കാൻ ശ്രീകൃഷ്ണനുണ്ടായിരുന്നു. എന്നാൽ, ആധുനിക കാലത്ത് ഭാര്യയെ പണയം വെച്ച് ചൂതുകളിച്ചു സുഹൃത്തുക്കൾക്കായി ബലാത്സംഗത്തിനായി ഭാര്യയെ വിട്ടു കൊടുത്തു ഭർത്താവ്. ഞെട്ടിക്കുന്ന ഈ റിപ്പോർട്ടുകൾ പുറത്തുവന്നത് ബിഹാറിൽ നിന്നാണ്.

ചൂതുകളിയിൽ തോറ്റ ഭർത്താവ് പണയം വെച്ച ഭാര്യയെ സുഹൃത്തുക്കൾക്ക് ബലാത്സംഗത്തിന് വിട്ടു കൊടുത്തും പിന്നീട് ആസിഡ് ഒഴിച്ചും ക്രൂരത കാട്ടുകയായിരുന്നു. ബിഹാറിലെ ഭഗൽപൂരിലാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സോനു ഹരിജനെതിരെ മൊസാദിപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുപ്പതു വയസ്സുള്ള യുവതിയാണ് ഭർത്താവിന്റെ ഈ ക്രൂരതക്ക് ഇരയായത്. ചൂതുകളിയിൽ തോറ്റ ഭർത്താവ് പണയമായി വെച്ചിരുന്ന ഭാര്യയോട് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുക ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുൻപ് നടന്ന ചൂതുകളിയിലെ പന്തയനിയമം അനുസരിച്ചു ഒരു മാസത്തേക്ക് ഭാര്യയെ സുഹൃത്തുക്കൾക്ക് വിട്ടു കൊടുക്കണമായിരുന്നു.

എന്നാൽ ഭർത്താവിന്റെ ഈ നിർദ്ദേശം അനുസരിക്കാൻ യുവതി വിസ്സമ്മതിക്കുകയായിരുന്നു എന്നും തുടർന്നാണ് ഇവരുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചതെന്നുമാണ് അറസ്റ്റിലായ സോനു പൊലീസിന് നൽകിയ മൊഴി. ഭാര്യയെ 'ശുദ്ധീകരിക്കുന്നതിനായാണ് ' ഇത്തരത്തിൽ ആസിഡ് ഒഴിച്ചതെന്നാണ് ഭർത്താവിന്റെ വാദം എന്നാണ് റിപ്പോർട്ടുകൾ.

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി ഭർതൃവീട്ടിൽ നിന്ന് രക്ഷെപ്പട്ടു സ്വന്തം വസതിയിൽ തിരികെയെത്തുമ്പോഴാണ് ഈ ക്രൂരതയുടെ കഥ പുറം ലോകം അറിയുന്നത്. ഭർതൃവീട്ടുകാർ ആസിഡ് മൂലമുണ്ടായ പരുക്കുകൾക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നെന്നാണ് അറിയാൻ കഴിയുന്നത്.

ക്രൂരതക്കിരയായ യുവതിയുടെ മൊഴി പരിശോധിച്ച് വരികയാണെന്നും പരാതിയനുസരിച്ചു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, പ്രതി കുറ്റങ്ങൾ എല്ലാം സമ്മതിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിന്റെ തീവ്രത കണക്കിലെടുത്തു പൊലീസ് ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റുള്ള പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.