ജോഹന്നാസ്ബർഗ്: വ്യാജരേഖചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളുടെ മകൾക്ക് സൗത്ത് ആഫ്രിക്കയിലെ ഡർബൻ കോടതി എഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. വ്യാജ രേഖ ചമച്ച് വ്യവസായിയിൽ നിന്ന് 6 മില്യൺ റാൻഡ് തട്ടിപ്പ് നടത്തിയ കേസിലാണ് ആശിഷ് ലത റാംഗോബിൻ (56) കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഇളഗാന്ധിയുടേയും മെവ റാംഗോബിന്നിന്റേയും മകളാണ് ആശിഷ് ലത റാംഗോബിൻ.

സൗത്ത് ആഫ്രിക്കയിലെ വൻകിട ബിസിനസുകാരനായ എസ്.ആർ. മഹാരാജിൽ നിന്നും ഇറക്കുമതി തീരുവ നൽകാനെന്ന പേരിൽ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. തുണിയുടെ ഇറക്കുമതി, നിർമ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രിക്ക അലയൻസ് ഫൂട്ട് വെയർ ഡിസ്ട്രിബ്യൂഷൻസ് കമ്പനി മേധാവിയാണ് എസ്.ആർ. മഹാരാജ്.2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യയിൽ നിന്നും കണ്ടെയ്‌നറുകളിൽ ലിനൻ തുണികൾ സൗത്ത് ആഫ്രിക്കയിൽ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ കസ്റ്റംസ് ക്‌ളിയറൻസിന് പണം ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലത ഇയാളിൽ നിന്നും പണം വാങ്ങിയത്.

ഇതിനായി വ്യാജരേഖകൾ ചമച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ പങ്ക് മഹാരാജിന് കൂടി നൽകാമെന്നായിരുന്നു വാഗ്ദാനം.എന്നാൽ പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തിയ മഹാരാജ് ലതയ്ക്കെതിരെ പൊലീസിൽ പരാതി നല്കുകയായിരുന്നു.