കൊൽക്കത്ത: പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി. പശ്ചിമ ബംഗാളിലെ ജഗൽപൈഗുരി ജില്ലയിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്ഗഞ്ചിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ പത്താംതീയതിയാണ് കാണാതായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂര സംഭവം പുറംലോകം അറിഞ്ഞത്.

ഓഗസ്റ്റ് 15ന് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കൊന്നതിന് ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. പ്രധാൻ പരയിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച തൃണമൂൽ കോൺഗ്രസ് എംഎൽഎ ഖാഗേശ്വർ റോയി, പ്രതികൾക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാൻഡ് ചെയ്തു.