ഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശ താരങ്ങൾ പിന്മാറുന്നതിനിടെ ഐപിഎൽ പതിനാലാം സീസൺ അനിശ്ചിതത്വത്തിൽ പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുൻനിശ്ചയിച്ച പ്രകാരം നടന്നേക്കുമെന്ന് സൂചിപ്പിച്ച് 'ഷെഡ്യൂൾ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങൾ' എന്നുമാണ് ഗാംഗൂലി വ്യക്തമാക്കിയത്.പ്രമുഖ ദേശീയ മാധ്യമത്തോടായിരുന്നു ദാദയുടെ പ്രതികരണം.

'ടൂർണമെന്റ് നിർത്തിവയ്ക്കുന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്. വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാൽ ഏതെങ്കിലുമൊരു താരത്തിന് പിന്മാറണമെങ്കിൽ എല്ലാ സഹായങ്ങളും ഒരുക്കും' എന്ന് ഫ്രാഞ്ചൈസി വൃത്തങ്ങളും വ്യക്തമാക്കി.

ശക്തമായ ബയോ-ബബിൾ സംവിധാനത്തിലാണ് ഐപിഎൽ നടക്കുന്നത്. എന്നാൽ ഇതുവരെ അഞ്ച് താരങ്ങൾ പിന്മാറി. രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്റെ തന്നെ ഓസ്ട്രേലിയൻ പേസർ ആൻഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

ഇന്ന് രണ്ട് താരങ്ങളും ഐപിഎല്ലിൽ നിന്ന് പിന്മാറി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയും പേസർ കെയ്ൻ റിച്ചാർഡ്സണുമാണ് നാട്ടിലേക്ക് പോകുന്നത്. ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നൽകുന്നതായും ആർസിബി മാനേജ്മെന്റ് വ്യക്തമാക്കി.

ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനും കോവിഡ് കാരണങ്ങളെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നൽകാനാണ് അശ്വിൻ ഇടവേളയെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ ടൂർണമെന്റിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിൻ വ്യക്തമാക്കി.