കാസർകോഡ്: എന്തും അവസരമാക്കി എടുക്കുന്നവരാണ് മലയാളിൽ ചിലർ. അതിഥി തൊഴിലാളികളുമായി അസാമിലേക്ക് പോയ ബസ്സുകളും ഉടമകളും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. ഇതിനിടയിലാണ് അസമിലേക്കെന്ന് രേഖകളുണ്ടാക്കി കാസർകോട് ചെർക്കളയിൽ നിന്നും ഒരു ബസ് പുറപ്പെട്ടു ആന്ധ്ര വരെ പോയി കഞ്ചാവുമായി തിരിച്ചുവന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇവർ വ്യാജമായി സൃഷ്ടിച്ചിരുന്നു. അസം ബസ് പ്രതിസന്ധി മറപറ്റിയാണ് കാസർകോട് ചെർക്കള സ്വദേശികൾ കഞ്ചാവു കടത്തിന് ഇറങ്ങിയത്.

ടൂറിസ്റ്റ് ബസിൽ കടത്തി കൊണ്ടു വരികയായിരുന്ന 240 കിലോ കഞ്ചാവു ശേഖരവുമായി മൂന്ന് പേരെയാണ് കാസർകോട് ഡിവൈ.എസ്‌പി പി.പി. സദാനന്ദനും സംഘവും ഇന്ന് രാവിലെ 11.30 മണിയോടെ വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ വെച്ചു പിടികൂടിയത്. കാസർകോട് പെരിയാട്ടടുക്കം സ്വദേശി മൊയ്തീൻ കുഞ്ഞി, ചെർക്കള, നായന്മാർ മൂല സ്വദേ ശികളായ മുഹമ്മദ് നിയാസ്,മുഹമ്മദ് ഹനീഫ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ ഒരാൾ ബസുടമയുടെ മകനും സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. ഇതിൽ ഒരാൾ ബസുടമയുടെ മകനും സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്. കുടിയേറ്റ തൊഴിലാളികളുമായി അസമിലേക്ക് പോയി ബദിയടുക്ക വഴി തിരിച്ചു വരുന്നു എന്നതായിരുന്നു ഇവരുടെ രീതി. കാസർകോട് ടൗണിൽ ടൂറിസ്റ്റ് ബസ് സർവ്വീസ് നടത്തുന്ന കമ്പനിയുടെ ബസിൽ നിന്നുമാണ് ഉടമയുടെ മകനൊപ്പം പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടർന്ന് ഡി വൈഎസ്‌പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും വിദ്യാ നഗർ - ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരി യും സംഘവും ഇന്ന് പുലർച്ചെ തന്നെ വാഹനപരിശോധന ആരംഭിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലായി പതിനെട്ടോളം ഷാഡോ പൊലീസ് അംഗങ്ങളും കനത്ത നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് 11 മണിയോടുകൂടി ബസ് എത്തിയത്. പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബസിന്റെ ലഗേജ് ബോക്‌സിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവർക്കുവേണ്ടി ഡിവൈഎസ്‌പി ഓഫീസ് പരിസരത്ത് തമ്പടിച്ചിരുന്ന രാഷ്ട്രീയക്കാരെനെ പൊലീസ് ഓടിച്ചു വിടുകയും ചെയ്തു. കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ നട്ടെല്ലൊടിക്കും എന്ന നിലപാടിലാണ് ഡിവൈഎസ്‌പി പിപി സദാനന്ദൻ. ഇതോടുകൂടി കാസർകോട് പൊലീസ് സബ് ഡിവിഷനിൽ രണ്ടുമാസംകൊണ്ട് പിടികൂടുന്ന കഞ്ചാവ് 500 കിലോക്ക് മുകളിലായി.