മുംബൈ : ആഡംബര കപ്പൽ ലഹരിപാർട്ടി കേസിൽ, ഷാരൂഖ് ഖാന്റെ മകൻ, ആര്യൻ ഖാൻ അകത്തായതോടെ പല കഥകളാണ് പ്രചരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട കഥ ഇങ്ങനെ. തന്റെ പിതാവും മെഗാ സ്റ്റാറുമായ ഷാരൂഖ് ഖാനെ തിരക്ക് കാരണം കാണാൻ തനിക്ക് പലപ്പോഴും അപ്പോയിന്റ്‌മെന്റ് എടുക്കേറി വരാറുണ്ടെന്ന് ആര്യൻ എൻസിബിയോട് പറഞ്ഞത്രെ. ഏതായാലും, ആര്യൻ ഖാൻ പകരം വീട്ടി. ലോക്കപ്പിലായപ്പോൾ, മകനെ കാണാൻ ഷാരൂഖ് ഖാന് എൻസിബിയുടെ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടി വന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ കഥ.

മകന്റെ ആരോഗ്യത്തിൽ ഉത്കണ്ഠാകുലയായ അമ്മ ഗൗരി ഖാൻ, ഇന്ന് എൻസിബി ഓഫീസിൽ എത്തിയത് ഏതാനും പാക്കറ്റ് മക്‌ഡൊണൾഡ് ബർഗറും ആയാണ്. എന്നാൽ, വളരെ വിനീതമായി അത് ആര്യന് കൊടുക്കാൻ സാധിക്കില്ലെന്ന് എൻസിബി അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് അപേക്ഷ തള്ളിയത്. ലോക്കപ്പിലായ മറ്റ് പ്രതികൾക്കും വീട്ടിലെ ഭക്ഷണം അനുവദിക്കുന്നില്ല.

എന്നാൽ പ്രതികളായ യുവാക്കളെ എൻസിബി പട്ടിണി കിടത്തുന്നു എന്നൊന്നും കരുതരുത്. പൂരി ബജി, ദാൽ-ചാവൽ, സബ്‌സി പറാത്ത എന്നിവ റോഡ്‌സൈഡിലെ തട്ടുകടകളിൽ നിന്ന് എത്തികക്കും.. അതല്ലെങ്കിൽ, എൻസിബിക്കാർക്ക് വളരെ പ്രിയപ്പെട്ട സമീപത്തെ റസ്റ്റോറണ്ടിൽ നിന്ന് ബിരിയാണിയോ, പുലാവോ. സെലിബ്രിറ്റികളുടെ മക്കൾക്ക് ഇപ്പോൾ ഡിസൈനർ വസ്ത്രങ്ങളുടെ ആഡംബരമില്ല. മിക്കവരും മൂന്നുദിവസമായി വേഷം തന്നെ മാറിയിട്ടില്ല.

കഴിഞ്ഞദിവസം ആര്യൻഖാനെ പിതാവ് ഷാറൂഖ് ഖാൻ എൻസിബി ലോക്കപ്പിൽ വെച്ച് കണ്ടിരുന്നു. ഷാറൂഖിനെ കണ്ടയുടൻ ആര്യൻ പൊട്ടിക്കരഞ്ഞതായി എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. ഞായറാഴ്ചയാണ് ആര്യൻ അടക്കം എട്ടുപേരെ എൻസിബി അറസ്റ്റു ചെയ്തത്. മുംബൈയിൽനിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട.

കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്ത കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ 8 പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആര്യനും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ പറഞ്ഞു. മൊബൈൽ ചാറ്റുകൾ, ചിത്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ കണ്ടെത്തിയതായും എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എൻസിബി വാദങ്ങളെ ആര്യൻ ഖാന്റെ അഭിഭാഷകൻ എതിർത്തു. ആര്യൻ കപ്പലിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയെന്നത് പറയുന്നത് ശുദ്ധകളവാണെന്നും, വേണമെങ്കിൽ ഈ കപ്പൽ വാങ്ങാനുള്ള ശേഷിയുള്ള ആളാണെന്നും അഭിബാഷകൻ സതീഷ് മാനെ ഷിൻഡെ പറഞ്ഞു. ആഡംബരക്കപ്പൽ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് 11 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കപ്പൽ ഉടമയ്ക്ക് എൻസിബി വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്