തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിനാലുകാരിയുടേത് ആത്മഹത്യയോ കൊലപാതകമാണോയെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്നലെ രാവിലെ 10.30 ഓടെയാണ് കൊല്ലം പരവൂർ സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലിൽ മുറിയെടുത്തത്. 107ാം നമ്പർ മുറിയായിരുന്നു ഇവർ എടുത്തിരുന്നത്. ഗായത്രിയുടെ മുൻ സഹപ്രവർത്തകനാണ് ഇയാൾ. ഇവർ നഗരത്തിലെ ജോയ് അലൂക്കാസ് ജുവലറിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു.ഇരുവരും പ്രണയത്തിലായിരുന്നു. പ്രവീൺ ഗായത്രിയെ താലി കെട്ടുന്നതിന്റെ ചിത്രം മറുനാടൻ പുറത്തു വിട്ടിരുന്നു.

പ്രവീൺ നേരത്തെ വിവാഹിതനാണ്. ഇവരുടെ ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും, പരവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ പ്രവീൺ ജോലി ചെയ്യുന്ന ജുവലറിയിലെത്തിയും ഭാര്യ വിവരം പറഞ്ഞു. ഇതോടെ പ്രവീണിനെ സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്കായിരുന്നു മാറ്റം. ഗായത്രിയുടെ വീട്ടിൽ എത്തിയും കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഗായത്രി വീടു വിട്ടതെന്നാണ് സൂചന. പ്രവീണിന് രണ്ടു കുട്ടികളുണ്ട്. ഇതിൽ ഒരു കുട്ടിക്ക് ആറു മാസമേ പ്രായമുള്ളൂ.

ഭാര്യയുടെ പരാതിയെ തുടർന്ന് പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും തമിഴ്‌നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാൾ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടിൽ പോയിരുന്നില്ല. ഇതിന് ശേഷമാണ് ഇവർ ഗായത്രിയുടെ വീട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ട യുവതി നാട്ടിൽ ജിമ്മിൽ ട്രെയിനർ ആയി ജോലി നോക്കുകയായിരുന്നു.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഹോട്ടൽ റിസപ്ഷനിലേക്ക് ഒരു കോൾ വരുന്നത്.

അപ്പോൾ മാത്രമാണ് മുറിയിൽ യുവതി ഒറ്റയ്ക്കായിരുന്നെന്ന കാര്യം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി. ഹോട്ടലിലേക്ക് ഫോൺ ചെയ്തത് പ്രവീണാണെന്നാണ് പൊലീസ് സംശയം. പ്രവീണിനെ കിട്ടിയാലേ സംഭവത്തിൽ വ്യക്തത വരൂ. വിവാഹതിനെ പ്രണയിച്ചതാണ് പ്രശ്‌ന കാരണമായത്.

പള്ളിയിലെ താലികെട്ടിൽ ഇവർക്കൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തിട്ടുണ്ട്. പുറത്തു വന്ന ഫോട്ടോയിൽ താലി കെട്ടുമ്പോൾ ഗായത്രിയുടെ മുടി പൊക്കുന്ന ഒരു കൈയുണ്ട്. ഇത് സ്ത്രീയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിയാനും പ്രവീണിനെ കിട്ടേണ്ടതുണ്ട്. ഫോട്ടോ കണ്ട് ആരെങ്കിലും എത്തിയാൽ തിരിച്ചറിയാൻ കഴിയും. പ്രവീണിന്റെ മൊബൈൽ ഫോണിൽ നിന്നും മൂന്നാമത്തെ ആളിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

പള്ളി അധികാരികളുടെ സാന്നിധ്യമില്ലാതെയാണ് താലികെട്ട്. ഏത് പള്ളിയിലാണ് ചടങ്ങ് നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്ളി അധികാരികൾ പോലും അറിയാതെയാകണം ഇത് നടന്നതെന്നാണ് വിലയിരുത്തൽ. കല്യാണ സാരി ഉടത്ത് സന്തോഷവതിയാണ് ഗായത്രി. കല്ല്യാണ ചെറുക്കനെ പോലെ ഷർട്ടും മുണ്ടുമാണ് പ്രവീണും ധരിച്ചിരുന്നത്. പ്രവീൺ ഗായത്രിയുടെ കഴുത്തിൽ താലികെട്ടുമ്പോൾ ഗായത്രിയുടെ മുടി ആരോ ഉയർത്തി കൊടുക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. ഇതിന് ശേഷം ഇവർ സെൽഫിയും എടുത്തിട്ടുണ്ട്. അതിന് ശേഷമാകും ചോളയിൽ ഇരുവരും മുറി എടുത്തതെന്നാണ് വിലയിരുത്തൽ. ഇത്രയും സന്തോഷത്തോടെ നിൽക്കുന്ന ഇവരുടെ ജീവിതത്തിൽ പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് എല്ലാവരേയും കുഴയ്ക്കുന്നത്. വിവാഹ കാര്യമൊന്നും വീട്ടിൽ പറഞ്ഞിരുന്നുമില്ല.

ജോയ് ആലുക്കാസിൽ വച്ചാണ് ഗായത്രിയും പ്രവീണും അടുത്തത്. കോവിഡ് കാലത്ത് ഗായത്രി ജോയ് ആലുക്കാസിലെ ജോലി വിട്ടു. പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. ഇതിന് ശേഷവും ഇരുവരും പ്രണയം തുടർന്നു. ഇത് വിവാഹത്തിലേക്ക് എത്തിയെന്ന സംശയം പൊലീസിനുണ്ട്. മൊബൈലിൽ നിന്ന് കിട്ടിയ ചിത്രങ്ങൾ ഇതിന് തെളിവാണ്. ഇരുവരും തമ്മിലെ അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഹോട്ടലിലേക്ക് ആരോ വിളിച്ച് ഗായത്രിയുടെ മരണത്തിന്റെ സൂചന നൽകുകയായിരുന്നു. ഇത് പ്രവീണാണെന്നാണ് നിഗമനം.

എന്നാൽ പൊലീസിന് ലാൻഡ് ഫോണിലേക്കുള്ള വിളിയായതു കൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രവീണിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ചോളയിൽ ഭാര്യഭർത്താക്കന്മാർ എന്ന് പറഞ്ഞാണ് മുറി എടുത്തതെന്നാണ് സൂചന. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ചോള സമ്രാട്ട് ഹോട്ടലിൽ മുറിയെടുക്കുന്നത്. പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.