കൊച്ചി: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവയിൽ ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നു. പത്തുവർഷം കൊണ്ട് 18,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 540 കോടി രൂപ അനുവദിച്ചു. 1600 കോടിയുടെ വികസന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി എന്നാണ് പദ്ധതിയുടെ പേര്.

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് പദ്ധതിക്കുള്ള അംഗീകാരം നൽകി. 2021 ഫെബ്രുവരിയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നാണ് വിവരം. 220 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക. അടുത്ത മാർച്ചിൽ ടെൻഡർ നടപടികൾ ആരംഭിക്കും.

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കിഫ്ബിയുടെ സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി ചെലവ്. വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇന്റസ്ട്രീയൽ കോറിഡോർ ഡവലപ്പ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിരുന്നു.