കൊച്ചി: ഭാര്യയും മകനും മതപരിവർത്തന ഗ്രൂപ്പുകളുടെ അന്യായ തടങ്കലിൽ ആണെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ഭാര്യ ഷൈനിയെയും മകനെയും വിട്ടുകിട്ടാൻ സിപിഎം നീരോൽപാലം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന മലപ്പുറം സ്വദേശി പി.ടി.ഗിൽബർട്ട് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

അവർ എവിടെയാണെന്ന് അറിയാമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ കോടതി പൊലീസിനോടു വാക്കാൽ നിർദേശിച്ചു. ഭാര്യയുടേയും മകന്റേയും കാണാതകലിൽ മതപരിവർത്തന ലോബിക്ക് എതിരെ ഗിൽബർട്ട് പരസ്യമായി രംഗത്തു വന്നിരുന്നു. ഇതേ തുടർന്ന് ഇയാളെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ നിഷേധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിൽബർട്ടിന്റെ നിയമ നീക്കം.

ഭാര്യ വഴി, വീടും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു മതപരിവർത്തനത്തിനു സമ്മർദം ചെലുത്തിയതായി ഹർജിക്കാരൻ പറയുന്നു. സമ്മതിക്കാത്തതിനെ തുടർന്ന് ജൂൺ 9നു താൻ ജോലിക്കു പോയ നേരത്തു ഭാര്യയെയും മകനെയും കടത്തിക്കൊണ്ടു പോയെന്നാണു പരാതി. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടലിൽ ഭാര്യയെ നിർബന്ധിച്ചു മതം മാറ്റിയതായി സംശയമുണ്ട്. നിർബന്ധിത മതപരിവർത്തനം ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ നിഷേധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗിൽബർട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തർബിയത്തിലായിരുന്നു. ഇതിനെ തുടർന്ന് ഭാര്യയേയും മകനേയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിനെതിരേ പരാതിയും ചർച്ചയാക്കി. ഇതോടെ ഈ സിപിഎം പ്രവർത്തകൻ പാർട്ടിയിൽ നിന്ന് പുറത്താവുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗിൽബർട്ടിനെ ആണ് സിപിഎം പുറത്താക്കിയത്. സിപിഎം നീരോൽപ്പാൽ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗിൽബർട്ട്. പഞ്ചായത്ത് മെമ്പർ നസീറ, ഭർത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിർബന്ധിത മത പരിവർത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗിൽബർട്ട് പറഞ്ഞിരുന്നു.

ഭാര്യയേയും മകനേയും രക്ഷിക്കാൻ പാർട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന ആരോപണവും ഗിൽബർട്ട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു ഗിൽബർട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും കാട്ടി മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കി. മതം മാറ്റ മാഫിയയ്ക്കെതിരെ ഗുരുതര ആരോപണമാണ് ഗിൽബർട്ട് ഇപ്പോഴും ഉന്നയിക്കുന്നത്.

സംഭവത്തെ പറ്റി ഗിൽബർട്ടിന്റെ വിശദീകരണം ഇങ്ങനെ- സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിൻ ഇസ്മായിൽ, കുഞ്ഞോൻ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുൽ ഹമീദ്, അയൽവാസി ബുഷ്റ, കുൽസു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്. ടാക്സി ഡ്രൈവറായ താൻ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ സമീപ വാസികളായ മുസ്ലിം സ്ത്രീകൾ വീട്ടിലെത്തി ക്യാൻവാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.

മതം മാറിയാൽ 25 ലക്ഷവും വീടും നൽകാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാൽ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചേദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോൾ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോൾ മാത്രമേ ഇവർക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. - ഗിൽബർട്ട് കണ്ണീരോടെ പറഞ്ഞു.

കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗിൽബർട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തർബിയത്തിലാണ്. 'കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാൻ പോലും പറ്റാത്ത സാഹചര്യം. പൊലീസുകാരെ പോലും കയറ്റിവിടാൻ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ. എന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല.

തർബിയത്തിൽ ചെല്ലുമ്പോൾ എന്നേക്കാൾ പ്രായമായ ആളുകൾ സുന്നത്ത് ചെയ്തതിന്റെ വേദനയിൽ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടു. നിരവധി ആളുകൾ ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് എനിക്ക് അവിടെ ചെന്നപ്പോൾ മനസിലാക്കാൻ സാധിച്ചത്' - ഗിൽബർട്ട് പറഞ്ഞു.