കൊൽക്കത്ത: തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ ആളാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കഴിഞ്ഞ ദിവസം നന്ദി​ഗ്രാമിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച മമതയുടെ നിലപാടിനെ പരിഹസിച്ചാണ് ഗിരിരാജ് സിങ് രം​ഗത്തെത്തിയത്. ‘തെരഞ്ഞെടുപ്പ് അടുത്തതോടെ മമത ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവർക്ക് അറിയില്ല,' ഗിരിരാജ് സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം നന്ദി​ഗ്രാമിൽ നടത്തിയ റാലിക്കിടെയാണ് താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത രംഗത്തെത്തിയത്. ബ്രാഹ്മണ കുലത്തിൽ ജനിച്ച തന്നെ ഹിന്ദുധർമ്മം പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് മമത പറഞ്ഞു. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുന്നവർക്ക് നന്ദിഗ്രാം ഉചിതമായ മറുപടി നൽകണമെന്നും മമത പറഞ്ഞു.

ഹിന്ദു മതഗ്രന്ഥമായ ചണ്ഡീപതിൽനിന്നുള്ള ചില ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടാണ് മമത പ്രസംഗിച്ചത്. എല്ലാ ദിവസവും വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് താൻ ചണ്ഡീപതിൽനിന്നുള്ള ശ്ലോകങ്ങൾ ഉരുവിടാറുണ്ടെന്ന് അവർ പറഞ്ഞു. ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ്. എന്റെയടുത്ത് ഹിന്ദു കാർഡ് ഇറക്കരുത്. പറയൂ, എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?- മമത ബാനർജി ബിജെപിയോട് ചോദിച്ചു. മമത സർക്കാർ മുസ്ലിം പ്രീണനം നടത്തുകയാണെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു മമതയുടെ ചോദ്യം.

തന്റെ എതിർ സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയെയും മമത രൂക്ഷമായി വിമർശിച്ചു. ഗുജറാത്തിൽനിന്നുള്ള ചിലർക്ക് സ്വന്തം ആത്മാവ് വിൽപന നടത്തിയ ചിലർ വർഗീയ കാർഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലർ സംസാരിക്കുന്നത് 70:30 ഹിന്ദുമുസ്ലിം അനുപാതത്തെക്കുറിച്ചാണ്. അവർ അപമാനിക്കുന്നത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങൾ ഒന്നിച്ചണിചേർന്ന് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെയാണ്. നന്ദിഗ്രാമിലെ ജനങ്ങൾ ഏപ്രിൽ ഒന്നിന് നടക്കുന്ന വോട്ടെടുപ്പിൽ ബിജെപിയെ ഏപ്രിൽ ഫൂൾ ആക്കുമെന്നും മമത പറഞ്ഞു.