ന്യൂഡൽഹി: തന്റെ പഠനഭാരം വർധിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതിപ്പെട്ട് ആറു വയസുകാരിയായ കശ്മീരി പെൺകുട്ടി. ചെറിയ കുട്ടികൾക്ക് മണിക്കൂറുകളോളം ഓൺലൈൻ ക്ലാസ് എടുക്കുന്നതിനെതിരെയുള്ള ആറുവയസുകാരിയുടെ വീഡിയോ ദേശീയ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നടപടി സ്വീകരിച്ചു.

കുട്ടികളുടെ ഗൃഹപാഠം കുറയ്ക്കുന്നതിന് 48 മണിക്കൂറിനകം പുതിയ നയവുമായി വരാൻ വിദ്യാഭ്യാസ വകുപ്പിന് ലഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നൽകി.

ചെറിയ കുട്ടികൾക്ക് ടീച്ചർമാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഓൺലൈനിൽ ക്ലാസ്, പോരാത്തതിന് ഗൃഹപാഠവും. എങ്ങനെ പരാതിപ്പെടാതിരിക്കും. പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത് പ്രയാസമാണ്, എന്നാൽ പിന്നെ ഒരു വീഡിയോ എടുത്തേക്കാം, ഒരു പക്ഷെ, മോദി സാബിന്റെ ശ്രദ്ധയിൽ പെട്ടാൽ തന്റെ 'കഷ്ടപ്പാടിന്' പരിഹാരമായാലോയെന്ന് നിഷ്‌കളങ്കയായ ആ കുഞ്ഞ് കരുതിയിട്ടുണ്ടാവണം.

അതീവഗൗരവത്തിലാണ് കുഞ്ഞിന്റെ വർത്തമാനം. പ്രധാനമന്ത്രിക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെൺകുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്. 'സൂം ക്ലാസ്സുകളെ കുറിച്ച് ഞാൻ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവർ, അതായത് ചെറിയ കുട്ടികൾ- അവർക്കെന്തിനാണ് ടീച്ചർമാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്?

എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്. ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇ.വി എസ്. പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികൾക്കാണ് ഇത്രയധികം പണി കൊടുക്കേണ്ടത്.' തുടർന്ന് ഒരു നെടുവീർപ്പ്. 'എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്' എന്ന പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.

 Modi saab ko is baat par zaroor gaur farmana chahiye???? pic.twitter.com/uFjvFGUisI

എന്തായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഓൺലൈനിലൂടെ തുടരുന്ന ക്ലാസുകളുടെ ദൈർഘ്യമേറുന്നതും കുട്ടികൾക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നു. കുട്ടികൾ അധികസമയം ഫോണുകളിലും കമ്പ്യൂട്ടറുകളിലും ചെലവിടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കമന്റുകളിൽ ചർച്ചയായി.

എന്തായാലും മോദിജി കണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും അതീവനിഷ്‌കളങ്കമായ പരാതി ജമ്മു കശ്മീർ ലഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുടെ ശ്രദ്ധയിൽ പെട്ടു. കുഞ്ഞിന്റെ വീഡിയോ ഷെയർ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളിൽ തയ്യാറാക്കി സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.

 Very adorable complaint. Have directed the school education department to come out with a policy within 48 hours to lighten burden of homework on school kids. Childhood innocence is gift of God and their days should be lively, full of joy and bliss. https://t.co/8H6rWEGlDa

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഓൺലൈനിലൂടെ തുടരുന്ന ക്ലാസുകളുടെ ദൈർഘ്യമേറുന്നതും കുട്ടികൾക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.