ചെന്നൈ: കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെ‌ുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. കൊറുക്കുപ്പേട്ട് സ്വദേശി സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പ്രണയത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായാണ് യുവാവ് കടുംകൈ ചെയ്തത്.

പുലർച്ചെ വീട്ടിൽ നിന്ന് തീ ഉയരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താൻ ചതിക്കപ്പെട്ടു എന്നു സൂചിപ്പിക്കുന്ന 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ യുവാവ് സൂചിപ്പിക്കുന്നത്.

സതീഷ് ബിടെക് ബിരുദധാരിയാണ്. സതീഷും രജിതയും എഴുവർഷമായി പ്രണയത്തിലായിരുന്നു. കോർപറേഷൻ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടർന്ന് രജിതയ്ക്ക് കോർപറേഷനിൽ താൽക്കാലിക ജോലി ലഭിച്ചു. അടുത്തിടെ ജോലിയിൽ സ്ഥിരപ്പെട്ടതോടെ തന്നെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് രജിതയും കുടുംബവും ശ്രമിച്ചുവെന്നാണ് സതീഷ് കുറിപ്പിൽ വ്യക്തമാക്കുന്നത്. പ്രകോപിതനായ സതീഷ് അമ്മയെയും മകളെയും തീ വെച്ച് കൊല്ലുകയായിരുന്നു.