തിരുവനന്തപുരം: കോട്ടയം പാമ്പാടിയിൽ നിന്നു കാണാതായ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ തലസ്ഥാനത്ത് തമ്പാനൂരിലെ ലോഡ്ജിൽ നിന്നു കണ്ടെത്തിയതിന് പിന്നിൽ പൊലീസിന്റെയും ലോഡ്ജ് ഉടമയുടെയും കരുതൽ. ഇവർക്കൊപ്പം രണ്ടു ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഇവിടെ നിന്നു ബെംഗളൂരുവിലേക്ക് പോകാനായിരുന്നു തീരുമാനമെന്നു പൊലീസ് അറിയിച്ചു.

ലോഡ്ജ് ഉടമ അറിയിച്ചതനുസരിച്ച് രാവിലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു. ട്രെയിനിലാണ് തലസ്ഥാനത്ത് എത്തിയത്. വൈകിട്ടോടെ പാമ്പാടി പൊലീസ് എത്തി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. പൊലീസ് കേസെടുത്തിട്ടില്ല. പെൺകുട്ടികൾ സഹോദരിമാരാണ്. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

രാത്രിയിൽ തന്നെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി ദൃശ്യം ലഭിച്ചു. യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനിൽ സിഗ്‌നൽ ലഭിച്ചതോടെ തിരുവനന്തപുരത്തെ ലോഡ്ജുകളിൽ പൊലീസ് വിവരം നൽകി. തമ്പാനൂരിൽ സംഘം മുറിയെടുത്ത ഉടനെ പൊലീസിനു വിവരം ലഭിച്ചു. ഉടനെ തമ്പാനൂർ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.

പ്രായപൂർത്തിയാകാത്ത 3 പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ. ബാബുക്കുട്ടൻ, പാമ്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത് എന്നിവർ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒളശ സ്വദേശിയേയും, കോത്തല സ്വദേശിയേയും പിടികൂടി. ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

മാതാപിതാക്കൾ വെള്ളിയാഴ്ച ജോലിക്കു പോയപ്പോഴാണ് പെൺകുട്ടികളെ കാണാതാകുന്നത്. രാവിലെ മാതാവും പിതാവും ജോലിക്കായി പോയപ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നു. അവധിയായതിനാൽ ഇരുവരും ക്ലാസിൽ പങ്കെടുത്തിരുന്നില്ല. വൈകിട്ട് മാതാപിതാക്കൾ വീട്ടിലെത്തി നോക്കിയപ്പോൾ രണ്ടു പേരും വീട്ടിലില്ലായിരുന്നു. ഇതോടെ രക്ഷിതാക്കൾ പാമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് കുട്ടികൾ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്തുണ്ടെന്നു മനസിലാക്കുവാൻ കഴിഞ്ഞത്. കുട്ടികളെ കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങൾ പാമ്പാടി പൊലീസ് പ്രചരിപ്പിച്ചിരിന്നു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു പെൺകുട്ടികളെ അവസാനമായി കണ്ടത്. ഇതിനു ശേഷം പെൺകുട്ടികളെപ്പറ്റി പൊലീസിനു വിവരമൊന്നും ലഭിച്ചിരുന്നില്ല. പെൺകുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിക്കുകയായിരുന്നു. ഇവിടെ നിന്നും പൊലീസിനു ദൃശ്യങ്ങൾ ലഭിച്ചു. അതിനിടെ നാഗമ്പടം സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. പൊലീസ് സംഘം ഈ പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ ഇവരുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പെൺകുട്ടികൾ എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഈ പെൺകുട്ടി പറഞ്ഞത്.

പിടിയിലായ ആൺകുട്ടികളിൽ ഒരാൾ സ്വകാര്യ ബസ് കണ്ടക്ടറും, മറ്റൊരാൾ പ്ലസ്ടു വിദ്യാർത്ഥിയുമാണ്. പെൺകുട്ടികളെ കാണാതായത് മുതൽ ഇരുവരെടും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.