ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിച്ചുണ്ടാകുന്ന ദിനംപ്രതിയുള്ള മൂന്ന് മരണങ്ങളിൽ ഒന്ന് ഇന്ത്യയിലാണെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പഠന റിപ്പോർട്ട്. ഏഴു ദിവസത്തെ ശരാശരിയെടുത്താൽ ലോകത്തുണ്ടാകുന്ന ഓരോ കോവിഡ് മരണങ്ങളിൽ കൂടുതൽ ഇന്ത്യയിലും ബ്രസീലിലുമാണു റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു.

യുഎസ്, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതിൽ പകുതിപ്പേരും മരിച്ചത്. മരണസംഖ്യ 20 ലക്ഷമാകാൻ ഒരു വർഷമെടുത്തപ്പോൾ 40 ലക്ഷമാകാൻ വേണ്ടിവന്നത് 166 ദിവസം മാത്രമാണ്. ജനസംഖ്യാനുപാതം കണക്കിലെടുത്താൽ കൂടുതൽ മരണം പെറു, ഹംഗറി, ബോസ്‌നിയ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ് കോവിഡ് അതിതീവ്രമായി തുടർന്നത്. ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന 100 കേസുകളിൽ 43 എണ്ണവും ലാറ്റിൻ അമേരിക്കയിലായിരുന്നു. നിലവിൽ മരണങ്ങൽ കൂടുതൽ രേഖപ്പെടുത്തുന്നതും പ്രസ്തുത മേഖലയിൽ തന്നെ. ബൊളീവിയ, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ 25-40 വയസിനിടയിലുള്ളവരെ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

പല രാജ്യങ്ങളിലും മരണനിരക്ക് ക്രമാധീതമായി ഉയർന്നതോടെ ശവസംസ്‌കാരത്തിനുള്ള സൗകര്യങ്ങളും മതിയാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതൽ പ്രതിസന്ധി.

രാജ്യാന്തര തലത്തിൽ തന്നെ മരണനിരക്ക് തെറ്റായാണു പലയിടത്തും രേഖപ്പെടുത്തുന്നതെന്നും രോഗം ബാധിച്ചു മരിച്ചവരെ കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ തന്നെ പരാതി ഉന്നയിച്ചിരുന്നു.

ആയിരക്കണക്കിനു കേസുകൾ റിപ്പോർട്ട് ചെയ്തില്ലെന്നു ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം ബിഹാറിലെ മരണനിരക്ക് കുതിച്ചുയർന്നിരുന്നു. കണക്കിൽപെടാതിരുന്ന മരണങ്ങളെല്ലാം ഒരു ദിവസം തന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെയാണ് മരിച്ചവരുടെ എണ്ണം ബിഹാറിൽ കുതിച്ചുയർന്നത്.