ന്യൂഡൽഹി: ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 13 നേതാക്കളാണ് പട്ടികയിൽ ഉള്ളത്. 70 ശതമാനം അപ്രൂവൽ റേറ്റിങ് നേടിയാണ് മോദി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയിൽ ഉള്ളത്.

സെപ്റ്റംബർ 2ന് പ്രസിദ്ധീകരിച്ച അപ്‌ഡേറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രൂവൽ റേറ്റിങ് 70 ശതമാനത്തിലും രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കൻ പ്രസിഡന്റ് ലോപ്പസ് ഓബ്‌റഡാറോയ്ക്ക് റേറ്റിങ് 64 ശതമാനമാണ്. ജൂണിൽ പ്രധാനമന്ത്രി മോദിയുടെ അപ്രൂവൽ റേറ്റിങ് 66% ആയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹത്തിന്റെ റേറ്റിങ് 48 ശതമാനമാണ്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിംഗിൽ ഏറ്റവും അവസാനം അദ്ദേഹത്തിന്റെ റേറ്റിങ് 25 ശതമാനമാണ്.

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി മൂന്നാം സ്ഥാനത്തും , ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ നാലാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

മെയ് മാസത്തോടെ മോദിയുടെ അപ്രൂവൽ റേറ്റിംഗിൽ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും ഓഗസ്റ്റ് മാസം കഴിയുമ്പോൾ അത് കൂടിയെന്നാണ് മോണിങ് കൺസൾട്ടിന്റെ ഗ്രാഫുകൾ നൽകുന്ന സൂചന. 2,126 സംപിളുകളിൽ നിന്നാണ് ഇത്തരം ഒരു ഡാറ്റ തയ്യാറാക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്.