പനജി: താൻ മുഖ്യമന്ത്രിയായാൽ ജോലിക്കാർക്ക് നിർബന്ധിത ഉച്ചമയക്ക ഇടവേള നൽകുമെന്ന് ഗോവയിലെ രാഷ്ട്രീയ നേതാവ്. ഫേർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായിയാണ് ഇത്തരമൊരു വാഗ്ദാനം നൽകിയത്. ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ഒരു വർഷത്തിലേറെ ബാക്കി നിൽക്കവെയാണ് ജോലിക്കാർക്ക് ഗോവ ഫോർവേർഡ് പാർട്ടി മോഹന വാഗ്ദാനം നൽകിയിരിക്കുന്നത്. മുൻ ബിജെപി നേതാവാണ് വിജയ് സർദേശായി.

'സമ്മർദം ഇല്ലാതെ റിലാക്സ് ചെയ്തിരിക്കുക എന്നത് ഗോവൻ സംസ്‌കാരമാണ്. അത് നാം കാത്തുസൂക്ഷിക്കണം. ജോലിത്തിരക്കുകൾക്കിടയിൽ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് സ്വസ്ഥതക്കും ആവശ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം കാര്യക്ഷമതയും ഓർമശക്തിയും വർധിപ്പിക്കും.'- അദ്ദേഹം പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും ജോലിക്കാർക്ക് ഈ ഇടവേളയെടുക്കാമെന്നും വിജയ് സർദേശായി വ്യക്തമാക്കി.

ഇത്തരം വിശ്രമവേളകളെ അതീവപ്രധാന്യത്തോടെയാണ് ഗോവയിലെ ജനങ്ങൾ കാണുന്നത്. 2-4 വരെയുള്ള സമയം മിക്ക കടകളും താൽക്കാലികമായി അടച്ചിടും. പ്രധാനപ്പെട്ട മീറ്റിങ്ങുകൾക്ക് ഈ സമയം മികച്ചതായി ആരും കണക്കാക്കാറില്ല ഉച്ചഭക്ഷണം കഴിഞ്ഞാൽ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും ഇത് മടിയല്ലെന്നും അദ്ദേഹം പറഞ്ഞു.