പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. സംസ്ഥാനം ഭരിക്കുന്ന ബിജെപി 48 സീറ്റുകളിൽ 32 ഉം വിജയിച്ചു. കോൺ​ഗ്രസിന് വൻ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. നാല് സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് നേടാനായത്. മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി മൂന്നും, എൻസിപി, എഎപി എന്നിവ ഓരോ സീറ്റും വീതം നേടിയിട്ടുണ്ട്. സ്വതന്ത്രർ ഏഴ് സീറ്റുകളിൽ വിജയിച്ചു.

ഗ്രാമീണ മേഖലയിലടക്കം ബിജെപി നേടിയ വിജയത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആഹ്ലാദം പ്രകടിപ്പിച്ചു. 'ബിജെപിയിലും താൻ നേതൃത്വം നൽകുന്ന ഗോവ സർക്കാരിലും വിശ്വാസമർപ്പിച്ച ഗോവയിലെ ജനങ്ങൾക്ക് മുമ്പിൽ ശിരസ് നമിക്കുന്നു. പ്രസിദ്ധവും സ്വയം പര്യാപ്തവുമായ ഗോവയുടെ രൂപവത്കരണത്തിന് ആത്മവിശ്വാസത്തോടെ മൂന്നോട്ട് നീങ്ങാം'- സാവന്ത് ട്വീറ്റ് ചെയ്തു. ഗ്രാമീണ മേഖലയിലെ വോട്ടർമാർ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു. മിക്ക വാർഡുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആം ആദ്മി പാർട്ടിക്ക് ഗോവയിൽ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുന്നത് ആദ്യമായാണ്. എന്നാൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ 48 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ചയാണ് നടന്നത്. 56.82 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് പിന്നാലെ ഗോവയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. സ്ഥാനാർത്ഥി മരിച്ചതിനേത്തുടർന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.