ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് സീനിയർ പൈലറ്റിനെ ഗോ എയർ പിരിച്ചുവിട്ടു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിലാണ് നടപടി. സംഭവത്തിൽ ക്ഷമ ചോദിച്ച് പൈലറ്റ് രം​ഗത്തെത്തിയിരുന്നു.

എല്ലാ ജീവനക്കാരും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കമ്പനിയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്നും, ജീവനക്കാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളിൽ കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോ എയർ വക്താവ് വ്യക്തമാക്കി.

ജനുവരി ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഗോ എയർ പൈലറ്റ് ട്വീറ്റ് ചെയ്തത്. ഇത് വിവാദമായതോടെയാണ് പൈലറ്റിനെതിരെ കമ്പനി നടപടി എടുത്തത്. അതേസമയം, പ്രധാനമന്ത്രിക്ക് എതിരായ ട്വീറ്റിൽ ക്ഷമ ചോദിച്ച് പിരിച്ചുവിട്ട പൈലറ്റ് രംഗത്തെത്തി. തന്റെ ട്വീറ്റുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.'എന്റെ ട്വീറ്റുകളിൽ ഗോ എയറിന് നേരിട്ടോ അല്ലാതെയോ പങ്കില്ല. എന്റെ തെറ്റുകളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും പരിണിതഫലങ്ങൾ അനുഭവിക്കാൻ തയ്യാറുമാണ്' പൈലറ്റ് പറഞ്ഞു.