കരുനാഗപ്പള്ളി: മതിയായ രേഖകളില്ലാതെ കാറിൽ പന്തളത്തേക്ക് കൊണ്ടുവന്ന 1.5 കോടി രൂപ വിലവരുന്ന മൂന്ന് കിലോ 330 ഗ്രാം സ്വർണം ജി.എസ്.ടി കരുനാഗപ്പള്ളി സ്‌ക്വാഡ് പിടികൂടി. നികുതി, പിഴ ഇനങ്ങളിൽ 8.5 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമയായ മഹാരാഷ്ട്ര സ്വദേശിക്ക് വിട്ടുനൽകി.

ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ് ജോയന്റ് കമീഷണർ കെ. സുരേഷ്, കൊല്ലം ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ എച്ച്. ഇർഷാദ് എന്നിവരുടെ പ്രത്യേക നിർദേശപ്രകാരം അടൂരിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസർ (ഇന്റലിജൻസ്) എസ്. രാജീവിന്റെ നേതൃത്വത്തിൽ അസി. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസർമാരായ ബി. രാജേഷ്, എസ്. രാജേഷ്‌കുമാർ, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല പി. ശ്രീകുമാർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.