ഒന്നര കിലോ സ്വർണം ഒളിപ്പിച്ചത് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ
- Share
- Tweet
- Telegram
- LinkedIniiiii
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ടുപേരിൽനിന്നായി 1.5 കിലോ സ്വർണം പിടികൂടി. മാനന്തവാടി പാണവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. 70 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബൈയിൽ നിന്നെത്തിയതാണ് ഇവർ. ഇരുവരിൽനിന്നുമായി ഒന്നേമുക്കാൽ കിലോയോളം സ്വർണമിശ്രിതമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇരുവരും മലദ്വാരത്തിൽ സ്വർണമിശ്രിത കാപ്സ്യൂളുകൾ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മിശ്രിതത്തിൽനിന്ന് 572 ഗ്രാം, 945 ഗ്രാം എന്നിങ്ങനെ മൊത്തം 1517 ഗ്രാം സ്വർണമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമീഷണർമാരായ ഇ. വികാസ്, വി. നായിക്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്പെക്ടർമാരായ എൻ. അശോക് കുമാർ, കെ.വി. രാജു, ബി. യദുകൃഷ്ണ, സോണിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞദിവസം കസ്റ്റംസ് അസി. കമീഷണർ മധുസൂദന ഭട്ടിെൻറ നേതൃത്വത്തിൽ 32 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണവുമായി കൂത്തുപറമ്പ് മുതിയങ്ങ സ്വദേശി ടി. നൗഷാദിനേയും പിടികൂടിയിരുന്നു. 749 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് നൗഷാദ് പിടിയിലായത്. ജനുവരിയിൽ 6700 ഗ്രാം, ഫെബ്രുവരിയിൽ 3100 ഗ്രാം, മാർച്ചിൽ ഇതുവരെ 5420 ഗ്രാം എന്നിങ്ങനെ ഈ വർഷം മാത്രം കണ്ണൂരിൽനിന്ന് 15.22 കിലോ സ്വർണം പിടികൂടിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ