കോഴിക്കോട്: സ്വർണ്ണ കള്ളക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് തുടരുന്നു. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ ജി 9454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിൽ (55) എന്നയാളിൽ നിന്നാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 52 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി.

കസ്റ്റംസ് അസി. കമ്മീഷണർ എ കെ സുരേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം സൂപ്രണ്ട് പ്രവീൺ കുമാർ കെ കെ, പ്രേംജിത്ത് കെ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ ഇ, പ്രതീഷ് എം, ജയദീപ് സി, ഹെൽ ഹവിൽദാർ ഇ വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

കുറച്ചു ദിവസം മുമ്പ് 1691 ഗ്രാം സ്വർണ്ണ മിശ്രിതവും വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിനടുത്തുള്ള ടോയ്ലറ്റിൽ രണ്ടു പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു 1210 ഗ്രാം സ്വർണ്ണ മിശ്രിതം. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കുറ്റ്യാടി പെരുവയൽ സ്വദേശി പുത്തലത്ത് മജീദിൽ നിന്നാണ് 481 ഗ്രാം സ്വർണ്ണ മിശ്രിതം പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം അറുപത് ലക്ഷത്തിലധികം രൂപ വിലവരും.