മംഗളൂരു: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചു കള്ളകടത്ത് വർധിച്ചതായി കസ്റ്റംസ്. വിദേശത്ത് നിന്നും പ്രത്യേകിച്ച് ദുബായിൽ നിന്ന് രാജ്യത്തേക്ക് സ്വർണം കടത്തുന്നതിന്റെ അളവിലാണ് വലിയ രീതിയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇപ്പോൾ പിടികൂടുന്ന സ്വർണ്ണക്കടത്ത് കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.

2021 ജനുവരി മുതൽ ഏപ്രിൽ 19 വരെ പത്ത് കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന 21 കിലോഗ്രാം ഭാരമുള്ള കള്ളക്കടത്തു സ്വർണമാണ് കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ എട്ട് കേസുകളിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.92 കിലോഗ്രാം സ്വർണവും ഫെബ്രുവരിയിൽ 15 കേസുകളിൽ 3.2 കോടി രൂപ വിലമതിക്കുന്ന 4.94 കിലോഗ്രാം സ്വർണവും മാർച്ചിൽ 3.2 കോടി രൂപ വിലമതിക്കുന്ന 6.94 കിലോഗ്രാം സ്വർണവും ഏപ്രിലിൽ അഞ്ച് കേസുകളിലായി 2.15 കോടി രൂപയുടെ 4 കിലോ സ്വർണം കണ്ടെടുത്തു. ഈ കാലയളവിൽ ആകെ 40 കേസുകളിൽ നിന്നായി 10 കോടി രൂപ വിലമതിക്കുന്ന 21 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത് .

സ്വർണ കള്ളക്കടത്ത് പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കേരളത്തിലെ കാസർകോട് ജില്ലയിലെ യാത്രക്കാരാണ്. കർണാടകയിൽ ഭട്കൽ, ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള യാത്രക്കാരെയും പിടികൂടിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് പിടികൂടുമ്പോഴും ഇത്ര ഭയാനകമായ രീതിയിൽ വർദ്ധനവ് ഉണ്ടാകുന്നത് കസ്റ്റംസ് അധികൃതരെ കുഴപ്പിക്കുകയാണ്. പിടികൂടുന്നതിലും ഇരട്ടി കള്ളക്കടത്തു നടക്കുന്നുണ്ടാവുമെന്നാണ് ഇവർ പറയുന്നത്.

നിലവിലെ പരിശോധന കർശനമായി തെന്നെ തുടരാനാണ് നിർദ്ദേശം. മാത്രമല്ല കള്ളക്കടുത്ത് സ്വർണം പിടികൂടിയാൽ ഉറവിടം കണ്ടെത്തുന്ന രീതിയിൽ അന്വേഷണം നടത്താനാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നവരെ സ്വർണം കടത്താൻ കാരിയറായി കള്ളക്കടത്തുകാർ ഉപയോഗിക്കപ്പെടുത്തുന്നതും വർധിച്ചു വരുകയാണ്.

മറ്റുചിലർ ആദ്യമായി സ്വർണം കടത്താനുള്ള റിസ്‌ക് എടുക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും കസ്റ്റംസ് പറയുന്നു. അതേസമയം ദുബായിൽ നിന്നും കാസർകോട് കേന്ദ്രികരിച്ചുള്ള കള്ളക്കടത്ത് ഓപ്പറേഷൻ ചെയ്യുന്നവരെ കുറിച്ച് കേന്ദ്ര ഇന്റലിജിൻസിന് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ പൊലീസിന്റെ സഹായത്തോടെ ഇവരെ ഇപ്പോൾ നിരീക്ഷിച്ചു വരുകയാണ്.