ആലപ്പുഴ: ജില്ലയെ ഞെട്ടിച്ച് ഒരേ ദിവസം ആറിടങ്ങളിൽ മാലപൊട്ടിച്ച സംഭവത്തിന് പിന്നിൽ ഒരേ സംഘമെന്ന് പൊലീസ് നിഗമനം.വനിതാ സിവിൽ പൊലീസ് ഓഫീസറുടെതടക്കം ആറുപേരുടെ മാലയാണ് കവർന്നത്. പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡബ്ല്യുസിപിഒ തണ്ണീർമുക്കം ഈരേചിറ പി.എസ്.സൗമ്യയുടെ മാല കവർന്നത്. തടയാൻ ശ്രമിച്ചെങ്കിലും സ്‌കൂട്ടറിൽ നിന്നു വീണ് സൗമ്യയ്ക്കു പരുക്കേൽക്കുകയായിരുന്നു.

ആലപ്പുഴ കൊമ്മാടി, കൈചൂണ്ടിമുക്ക്, മണ്ണഞ്ചേരി കാവുങ്കൽ, കലവൂർ, ചേർത്തല കൂറ്റുവേലി,അരൂക്കുറ്റി സ്രാപ്പള്ളി റോഡ് എന്നിവിടങ്ങളിലാണു മോഷണം.

മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പർ വ്യാജമാണെന്നും അതുതന്നെ ഇടയ്ക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കാണ് ഉപയോഗിച്ചതെന്നു സൂചന ലഭിച്ചിട്ടുണ്ട്.

ഇവരുടെ ദൃശ്യങ്ങൾ വിവിധ സിസിടിവി ക്യാമറകളിൽനിന്നു ലഭിച്ചിട്ടുണ്ട്. കറുത്ത നിറമുള്ള ബൈക്ക് ഓടിച്ചയാൾ ജാക്കറ്റ് ധരിച്ചിരുന്നു. പിന്നിലിരുന്നയാളുടെ വേഷം ജീൻസായിരുന്നു. ഇരുവരും ഹെൽമറ്റും മാസ്‌ക്കും ധരിച്ചിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണു കാവുങ്കലിലും കലവൂരിലും മാല പൊട്ടിച്ചത്.