തിരുവനന്തപുരം: ഗൂഗിൾ മാപിനെ ആശ്രിയിച്ച് പണി മേടിക്കുന്നവർ ചുരുക്കമല്ല. എങ്കിലും ഗൂഗിൾ മാപിനെ തീർത്തുമങ്ങുപേക്ഷിക്കാൻ യാത്രക്കാർ തയ്യാറാകാറില്ല. ഊടുവഴികളെ ആശ്രയിക്കുമ്പോൾ പണി കിട്ടാറുണ്ടെങ്കിലും വഴി കൃത്യമാണെങ്കിൽ ഗുഗിൾ മാപ്പ് കൃത്യ സ്ഥലത്ത് എത്തിക്കുമെന്നത് തന്നെ പ്രധാന കാരണം.ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന് പറയുന്നത് പോലെ അമളി പറ്റിയിട്ടും തങ്ങളെ കൈയൊഴിയാത്ത ഉപഭോക്താക്കളെ തിരിച്ചും സഹായിക്കാനാണ് ഗൂഗിൾ മാപിന്റെ ശ്രമം.ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി സൽപ്പേര് വീണ്ടെടുക്കാനാണ് ശ്രമം.

ഒരു പടികൂടി കടന്ന്, ഏറ്റവും പരിസ്ഥിതി സൗഹൃദ റൂട്ട് ഏതെന്നും ഇനി ഗൂഗിൾ മാപ് നമ്മളെ അറിയിക്കും. മാത്രമല്ല കഴിഞ്ഞ വർഷം ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്ത സൈക്കിൾ യാത്രികരുടെ എണ്ണത്തിൽ മുൻകൊല്ലത്തെ അപേക്ഷിച്ച് 98% വർധന ഉണ്ടായ സാഹചര്യത്തിൽ, സൈക്കിളിങ്ങിനായി 'ലൈറ്റ്' നാവിഗേഷൻ അവതരിപ്പിക്കാനും ഗൂഗിൾ റെഡിയായിക്കഴിഞ്ഞു. അമേരിക്കയിലാണ് ഇത് രണ്ടും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.

ഹരിത റൂട്ടെന്നാൽ പ്രകൃതി രമണീയമായ പാതയിലുടെ നമ്മളെ എത്തിക്കും എന്നല്ല.മറിച്ച് ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴിയാണ് ഗൂഗിൾ മാപ് പറഞ്ഞുതരുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും യുഎസ് ഊർജ വകുപ്പിൽനിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെയാണിത്. ഏറ്റവും വേഗമേറിയ റൂട്ട്, ഏറ്റവും മൈലേജ് കിട്ടുന്ന റൂട്ട് എന്നിവയ്ക്കു പുറമേ, 2 റൂട്ടും തമ്മിലുള്ള സമയ വ്യത്യാസം, ഇന്ധനച്ചെലവിലെ വ്യത്യാസം, പരിസ്ഥിതി ആഘാതത്തിന്റെ അഥവാ കാർബൺ നിർഗമനത്തിന്റെ അളവ് എന്നിവയും അറിയാം.

ജനത്തിനും പ്രകൃതിക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന സൗകര്യം എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഓരോ യാത്രയുടെയും കാർബൺ ഫുട്പ്രിന്റ് കുറയ്കുക എന്നത് ഏവരുടെയും ഉത്തരവാദിത്തമായി മാറുന്ന കാലം അകലെ അല്ലാത്തതിനാൽ ഗൂഗിൾ നീക്കത്തിന്റെ പ്രസക്തി കൂടുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും ഗൂഗിൾ ഈ സൗകര്യം വൈകാതെ എത്തിക്കുമെന്നാണ് കരുതുന്നത്.

മറ്റൊരു സവിശേഷതയാണ് സൈക്കിൾ നാവിഗേഷൻ.ഏതാനും മാസത്തിനകം അമേരിക്കയിൽ ഇതും ആരംഭിക്കും. വലിയ വാഹനങ്ങളിൽ ഉപകാരപ്പെടുന്നതരം ടേൺ ബൈ ടേൺ നാവിഗേഷന് സൈക്കിളിൽ വലിയ പ്രാധാന്യമില്ലെന്നും ഫോൺ എപ്പോഴും നോക്കിയിരിക്കാൻ സൈക്ക്‌ളിസ്റ്റുകൾക്കു പറ്റില്ലെന്നും ഫീഡ്ബാക്ക് കിട്ടിയതു കണക്കിലെടുത്ത് അത്യാവശ്യ വിവരങ്ങൾ മാത്രം അറിയിക്കുന്നതാണു ലൈറ്റ് നാവിഗേഷൻ.