കോഴിക്കോട്: മലയാളിയുടെ ദൈനദിന ജീവിതത്തിൽ ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച ഒന്നാണ് ഗൂഗിൾ പേ. എന്നാൽ ഈയിടെയായി ഗൂഗിൾ പേ വഴി അയച്ചിട്ട് പണം നഷ്ടമാവുന്നു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടെ ഡോ കുഞ്ഞഹമ്മദ് പാവങ്ങാടിനുണ്ടായ അനുഭവം അത്തരത്തിൽ ഉള്ളതാണ്. രണ്ടുതവണയായി ഇരുപതിനായിരം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോ കുഞ്ഞഹമ്മദ് പാവങ്ങാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:.

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ഈ മാസം 19 ന് രാത്രി ഞാൻ 10,000 രൂപ ഗൂഗിൾ പേ വഴി അയച്ചു. അക്കൗണ്ടിൽ നിന്ന് കേഷ് കുറഞ്ഞെങ്കിലും അയച്ച ആൾക്ക് കിട്ടിയില്ല. പരാതിപ്പെട്ടപ്പോൾ 3 പ്രവൃത്തി ദിവസം കാത്തിരിക്കാൻ പറഞ്ഞു. 5 ദിവസം കഴിഞ്ഞ് വീണ്ടും പരാതി അയച്ചപ്പോൾ +917001799104 ഈ നമ്പറിൽ നിന്ന് വിളിച്ചു. അവരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചപ്പോൾ 10,000 രൂപ കൂടി നഷ്ടമായി.കോഴിക്കോട് സൈബർ സ്റ്റേഷനിൽ ചെന്നപ്പോൾ താഴെ നിന്ന് തന്നെ യുനിഫോമിടാത്ത രണ്ട് പൊലീസുകാർ ഇത് ലോക്കൽ സ്റ്റേഷനിലാണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു.

എസ്‌ബിഐ കാരപ്പറമ്പ് പരാതി കൊടുത്തു. കാര്യമായ പ്രതീക്ഷ വേണ്ടെന്ന് അവരും പറഞ്ഞു.എസ്‌ബിഐയുടെ ഹെൽപ് ലൈനിൽ വിളിച്ചപ്പോൾ പണം പോയ വഴി പോലും അവർക്കും കണ്ടെത്താനായില്ല. കാരണം പറഞ്ഞത് ഗൂഗിൾ പേ അവരുടെ ആപ്പല്ല എന്നാണ്. പണം നഷ്ടപ്പെട്ടാൽ സഹായിക്കാനാരും ഉണ്ടാവില്ല.ബാങ്കിന്റെ ആപ്പിലൂടെ മാത്രം ഇടപാട് നടത്തുന്നതാണ് നല്ലത്. ദയവായി വഞ്ചിക്കപ്പെടാതിരിക്കുക