ചെന്നൈ: തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ ​ഗുണ്ടകൾ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഭൂമാഫിയ എന്ന് സംശയം. തമിഴൻ ടിവിയുടെ റിപ്പോർട്ടർ ആയ മോസസ് കൊല്ലപ്പെട്ടത്. കാഞ്ചീപുരത്തെ ഭൂമാഫിയയും രാഷ്‌ട്രീയക്കാരും തമ്മിലെ ബന്ധങ്ങൾ തുറന്ന് കാട്ടുന്ന വാർത്താ പരമ്പര റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് വീടിനു മുന്നിൽ വെച്ച് മോസസ് കൊല്ലപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇവിടെ ഭൂമാഫിയ രാഷ്‌ട്രീയ ബന്ധത്തെ സംബന്ധിച്ച മോസസിന്റെ വാർത്താ പരമ്പര സ്ഥലത്ത് വലിയ ചർച്ചയായിരുന്നു. മുൻപ് ലഹരിസംഘവുമായി രാഷ്‌ട്രീയ നേതൃത്വത്തിന് ബന്ധമുണ്ടെന്നും മോസസ് റിപ്പോർട്ട് ചെയ്‌തിരുന്നു. കൊലപാതകം കാഞ്ചീപുരം പഴയ നല്ലൂർ പൊലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ പ്രവ‌ർത്തകരുടെ ഗുണ്ടകളാണെന്ന് ആരോപിച്ച് മൃതദേഹം ഏ‌റ്റെടുക്കാതെ ബന്ധുക്കൾ പ്രതിഷേധിച്ചു. തമിഴ്‌നാട് പത്രപ്രവർത്തക യൂണിയൻ സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്ക് പരാതിനൽകി.